കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന്റെ വിജയം: പോപുലര്‍ ഫ്രണ്ട്

ദേശീയതലത്തില്‍ അപ്രസക്തമായതും സംസ്ഥാന ഭരണത്തിലുണ്ടായ നിരന്തരമായ വീഴ്ചകളുമാണ് സിപിഎമ്മിനെ കനത്ത തിരിച്ചടിയിലേക്ക് നയിച്ചത്

Update: 2019-05-23 14:28 GMT

കോഴിക്കോട്: ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകളുടെ ശക്തമായ ഏകീകരണത്തിന്റെ പ്രതിഫലനമാണ് കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. ദേശീയതലത്തില്‍ ബിജെപിക്ക് അനുകൂലമായുണ്ടായ വിധിയെഴുത്തില്‍ നിന്ന് വിഭിന്നമായി ബിജെപിയെ അകറ്റിനിര്‍ത്താന്‍ കേരളം കാണിച്ച ജാഗ്രത സ്വാഗതാര്‍ഹമാണ്. ബിജെപിക്കെതിരേയുണ്ടായ ഈ ജാഗ്രതയും ഉന്നതമായ ജനാധിപത്യബോധവും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും കേരളത്തിലെ വോട്ടര്‍മാര്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. ബിജെപി സാധ്യതാമണ്ഡലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരം മല്‍സരിച്ചപ്പോഴും ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിഞ്ഞതാണ് ഫാഷിസത്തിന്റെ കടന്നുകയറ്റത്തെ ചെറുക്കാന്‍ കാരണമായത്. അതേസമയം, പല മണ്ഡലങ്ങളിലും ബിജെപി നടത്തിയിട്ടുള്ള മുന്നേറ്റം ആശങ്കാജനകമാണ്. ഇതില്‍നിന്നു പാഠം ഉള്‍ക്കൊണ്ട് ഭാവിയിലെങ്കിലും യാഥാര്‍ഥ്യ ബോധത്തോടെയുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ മുന്നണികള്‍ തയ്യാറാവണം. ദേശീയതലത്തില്‍ കൈവിട്ടപ്പോള്‍, കേരളത്തിലുണ്ടായ വിജയം യുഡിഎഫിന്റെ ഉത്തരവാദിത്തം വര്‍ധിപ്പിച്ചിരിക്കുകയാണ്. ദേശീയതലത്തില്‍ അപ്രസക്തമായതും സംസ്ഥാന ഭരണത്തിലുണ്ടായ നിരന്തരമായ വീഴ്ചകളുമാണ് സിപിഎമ്മിനെ കനത്ത തിരിച്ചടിയിലേക്ക് നയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഭരണത്തിലേറിയ സിപിഎം അധികാരമേറ്റ ശേഷം പലഘട്ടങ്ങളിലും തികഞ്ഞ ന്യൂനപക്ഷവിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചത്. ഇത്തരം നിലപാടുകളില്‍ പുനരാലോചന നടത്താന്‍ സിപിഎം തയ്യാറാവേണ്ടഘട്ടമാണിത്. ഭരണതലത്തിലും രാഷ്ട്രീയതലത്തിലും സ്വീകരിക്കുന്ന ധാര്‍ഷ്ട്യം നിറഞ്ഞ സമീപനം ജനങ്ങളെ സിപിഎമ്മില്‍ നിന്നകറ്റാന്‍ മാത്രമാണ് ഇടയാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Tags:    

Similar News