'മറ്റൊരു മസ്ജിദ് കൂടി നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല'; ഗ്യാന്‍വാപി മസ്ജിദ് വിധിയില്‍ പ്രതികരണവുമായി ഉവൈസി

.'കോടതിയുടെ ഉത്തരവ് 1991 ലെ ആരാധനാലയ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ്. ഇത് ബാബറി മസ്ജിദ് തര്‍ക്കത്തില്‍ നല്‍കിയ സുപ്രീം കോടതി വിധിയുടെ ലംഘനമാണ്,' ഉവൈസി എഎന്‍ഐയോട് പറഞ്ഞു.

Update: 2022-05-13 02:36 GMT

ഹൈദരാബാദ്: ഗ്യാന്‍വാപി മസ്ജിദ് വിധി 1991ലെ ആരാധനാലയ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തേഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഉവൈസി.

നിയമപ്രകാരം, 'ഒരു വ്യക്തിക്കും ഏതെങ്കിലും മതവിഭാഗത്തിന്റെ ആരാധനാലയം പരിവര്‍ത്തനം ചെയ്യാനോ ഏതെങ്കിലും വിഭാഗത്തിന്റെ ഏതെങ്കിലും ആരാധനാലയത്തെ ഒരേ മതവിഭാഗത്തിന്റെയോ മറ്റൊരു മതവിഭാഗത്തിന്റെയോ അല്ലെങ്കില്‍ ഏതെങ്കിലും വിഭാഗത്തിന്റെയോ ആരാധനാലയമാക്കി മാറ്റാന്‍ കഴിയില്ല'.

കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിക്കുള്ളിലെ സര്‍വേ തുടരുമെന്നും റിപ്പോര്‍ട്ട് മെയ് 17നകം സമര്‍പ്പിക്കണമെന്നും വാരാണസി കോടതി വ്യാഴാഴ്ച ഉച്ചയ്ക്ക് കേസ് പരിഗണിക്കവെ സര്‍വേ കമ്മീഷനോട് പറഞ്ഞതിന് പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം.ബാബറി മസ്ജിദ് തര്‍ക്കത്തില്‍ നല്‍കിയ സുപ്രിം കോടതി വിധിയുടെ ലംഘനം കൂടിയാണ് കോടതി വിധിയെന്ന് അദ്ദേഹം പറഞ്ഞു.'കോടതിയുടെ ഉത്തരവ് 1991 ലെ ആരാധനാലയ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ്. ഇത് ബാബറി മസ്ജിദ് തര്‍ക്കത്തില്‍ നല്‍കിയ സുപ്രീം കോടതി വിധിയുടെ ലംഘനമാണ്,' ഉവൈസി എഎന്‍ഐയോട് പറഞ്ഞു.ബാബറി മസ്ജിദിന് ശേഷം മറ്റൊരു മസ്ജിദ് നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉവൈസി പറഞ്ഞു. 'ഇത് നഗ്‌നമായ ലംഘനമാണ്, അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മസ്ജിദ് കമ്മിറ്റിയും സുപ്രിം കോടതിയില്‍ പോകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു.

'ഒരു ബാബറി മസ്ജിദ് നഷ്ടപ്പെട്ടു, മറ്റൊരു മസ്ജിദ് നഷ്ടപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല'-അദ്ദേഹം പറഞ്ഞു.യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഉടന്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News