കിറ്റെക്‌സ് തൊഴിലാളികള്‍ പോലിസിനെ അക്രമിച്ച സംഭവം: അതിഥി തൊഴിലാളികളെ വേട്ടയാടരുതെന്ന് എം ബി രാജേഷ്

Update: 2021-12-26 06:26 GMT

കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികള്‍ പോലിസിനെ അക്രമിച്ച സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ അതിഥി തൊഴിലാളികളെയും വേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് സ്പീക്കര്‍ എം ബി രാജേഷ്. എല്ലാവരും ആക്രമികളല്ലെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ അങ്ങനെ മാത്രമായി കണ്ടാല്‍ മതിയെന്നും സ്പീക്കര്‍ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ആരെയും അക്രമിക്കരുത്. കേരളത്തില്‍ ജോലി ചെയ്യുന്ന 25 ലക്ഷത്തിലധികം വരുന്ന അതിഥി തൊഴിലാളികളെയെല്ലാം ആക്രമികളെന്ന നിലയില്‍ കാണരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

അതേ സമയം എറണാകുളം കിഴക്കമ്പലത്ത് കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികള്‍ പോലിസിനെ അക്രമിച്ചത് മദ്യലഹരിയിലെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. സംഭവത്തില്‍ കുറച്ച് തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വിശദീകരിച്ചു.

എറണാകുളം കിഴക്കമ്പലത്ത് തര്‍ക്കം തീര്‍ക്കാനെത്തിയ പോലിസിനെ കിറ്റെക്‌സിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. ഒരു പോലിസ് വാഹനം പൂര്‍ണമായും അഗ്നിക്കിരയാക്കി. രണ്ട് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. സംഘര്‍ഷത്തില്‍ സിഐ അടക്കം അഞ്ചുപേര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ പോലിസുകാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും എസ്പി വിശദീകരിച്ചു.

Tags:    

Similar News