'വടകര എസ്‌ഐ മുസ്‌ലിം വര്‍ഗീയവാദി'; കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്

വടകര എസ്‌ഐ കെ എ ഷറഫുദ്ദീനെയാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ഭാസ്‌കരന്‍ വര്‍ഗീയമായി അധിക്ഷേപിച്ചത്.

Update: 2019-11-20 13:48 GMT

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ പോലിസ് സബ് ഇന്‍സ്‌പെക്ടറെ മുസ്‌ലിം വര്‍ഗീയവാദിയെന്ന് അധിക്ഷേപിച്ച് സിപിഎം നേതാവിന്റെ കൊലവിളി പ്രസംഗം. വടകര എസ്‌ഐ കെ എ ഷറഫുദ്ദീനെയാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ഭാസ്‌കരന്‍ വര്‍ഗീയമായി അധിക്ഷേപിച്ചത്.

സ്‌കൂള്‍ കലോത്സവത്തിനിടെ പ്രശ്‌നം ഉണ്ടാക്കിയ പ്രവര്‍ത്തകര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുത്തതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. ഇതിനെതിരേ വടകര പോലിസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് സി ഭാസ്‌കരന്‍ എസ്‌ഐയെ കൈകാര്യം ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തത്.

രണ്ടാഴ്ച മുമ്പ് ആയഞ്ചേരി റഹ്മാനിയ സ്‌കൂളില്‍ നടന്ന സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മദ്യലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ലീഗ് പ്രവര്‍ത്തകരുമായി ഏറ്റുമുട്ടുകയും ചെയ്ത സിപിഎം പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രശ്‌നമുണ്ടാക്കിയവരില്‍ മുസ്‌ലിം പേരുള്ളവരെ മാത്രം പോലിസ് വിട്ടയച്ചെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്ത് ബഹളം വച്ചത്.

പ്രതിയെ സ്ഥലത്ത് നിന്ന് കൊണ്ടുപോകുന്നത് തടഞ്ഞ അക്രമി സംഘം എസ്‌ഐയേയും മറ്റ് പോലിസുകാരെയും കയ്യേറ്റം ചെയ്തിരുന്നു. കൃത്യനിര്‍വ്വഹണത്തിന് തടസ്സം നിന്ന നാലുപേരെ പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സിപിഎം വടകര ഏരിയാ കമ്മറ്റി പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. എന്നാല്‍, സിപിഎം പ്രശ്‌നം വര്‍ഗീയ വല്‍ക്കരിക്കുകയാണെന്നും മദ്യപിച്ച് പോലിസിന്റെ ജോലി തടസ്സപ്പെടുത്തിയവരെ മാത്രമാണ് അറസ്റ്റ് ചെയ്തത് എന്നും വടകര പോലിസ് വ്യക്തമാക്കി.


Tags:    

Similar News