ഇന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയോഗം; ശിവശങ്കറിന്റെയും ബിനീഷിന്റേയും അറസ്റ്റുകള്‍ ചര്‍ച്ചയാവും

കേരള ഘടകം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന്റെ അറസ്റ്റും മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറസ്റ്റുമുയര്‍ത്തിയ രാഷ്ട്രീയ കോളിളക്കത്തിന്റെ പശ്ചാത്തലത്തില്‍ ചേരുന്ന യോഗത്തിന് പ്രസക്തിയേറും.

Update: 2020-10-30 01:40 GMT

ന്യൂഡല്‍ഹി: ദ്വിദിന സിപിഎം കേന്ദ്ര കമ്മിറ്റിയോഗത്തിന് ഇന്ന് തുടക്കം. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര കമ്മിറ്റിക്ക് ശേഷം ഉണ്ടായേക്കും. പിബി തയ്യാറാക്കിയ ശുപാര്‍ശയില്‍ സഖ്യം വേണം എന്ന നിലപാട് സ്വീകരിച്ചിരുന്നു.

കേരള ഘടകം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന്റെ അറസ്റ്റും മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറസ്റ്റുമുയര്‍ത്തിയ രാഷ്ട്രീയ കോളിളക്കത്തിന്റെ പശ്ചാത്തലത്തില്‍ ചേരുന്ന യോഗത്തിന് പ്രസക്തിയേറും. കേരളത്തിലെ സംഭവവികാസങ്ങളില്‍ സിസിയില്‍ ഗൗരവമായ ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷ. വിശദമായ ചര്‍ച്ച ഉണ്ടാകില്ലെന്നാണ് നേതാക്കള്‍ പറയുന്നതെങ്കിലും, പാര്‍ടി സെക്രട്ടറിയുടെ മകന്‍ കൂടി അറസ്റ്റിലായ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ നടക്കാന്‍ തന്നെയാണ് സാധ്യത.

ഇരുവരുടെയും അറസ്റ്റ് ഇരട്ടപ്രഹരമാകുമ്പോഴും മുഖ്യമന്ത്രിയുടെ രാജി വേണ്ടെന്ന നിലപാടില്‍ സിപിഎം കേന്ദ്രനേതൃത്വം ഉറച്ചു നില്‍ക്കുകയാണ്. അന്വേഷണത്തിലൂടെ വസ്തുതകള്‍ വരട്ടെയന്നും പാര്‍ട്ടിക്ക് പ്രതിസന്ധിയില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെവ്യക്തമാക്കിയിരുന്നു. സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കട്ടെ എന്ന നിലപാടും യെച്ചൂരി ആവര്‍ത്തിച്ചു.

ബെംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് കേസും തുടര്‍ നടപടികളും സംബന്ധിച്ച് പാര്‍ട്ടി വിശദീകരിക്കേണ്ട സാഹചര്യം ഇല്ലെന്ന് യെച്ചൂരി വിശദീകരിച്ചിരുന്നു.

Tags:    

Similar News