കൊവിഡ് 19: ഗര്‍ഭിണികള്‍ക്കും ചികിത്സയ്‌ക്കെത്തുന്നവര്‍ക്കും നിബന്ധനകളോടെ അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിക്കും

ഗര്‍ഭിണികള്‍ക്കും ചികിത്സയ്ക്ക് കേരളത്തിലേക്ക് എത്തുന്നവര്‍ക്കും ബന്ധുവിന്റെ മരണത്തിനോ അതീവ ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനടുത്തോ എത്തുന്നതിനുമാണ് സംസ്ഥാനത്തിന് പുറത്തുനിന്ന്, പ്രത്യേകിച്ച് കേരളീയര്‍ക്ക്, കേരളത്തിലേക്ക് എത്തുന്നതിന് മാനുഷിക പരിഗണനയും അത്യാവശ്യസാഹചര്യവും പരിഗണിച്ച് അനുമതി നല്‍കുക.

Update: 2020-04-16 14:41 GMT

കോഴിക്കോട്: ലോക്ക് ഡൗണ്‍ കാലത്ത് അന്തര്‍സംസ്ഥാന യാത്ര നടത്തുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കി ഉത്തരവായി.ഗര്‍ഭിണികള്‍ക്കും ചികിത്സയ്ക്ക് കേരളത്തിലേക്ക് എത്തുന്നവര്‍ക്കും ബന്ധുവിന്റെ മരണത്തിനോ അതീവ ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനടുത്തോ എത്തുന്നതിനുമാണ് സംസ്ഥാനത്തിന് പുറത്തുനിന്ന്, പ്രത്യേകിച്ച് കേരളീയര്‍ക്ക്, കേരളത്തിലേക്ക് എത്തുന്നതിന് മാനുഷിക പരിഗണനയും അത്യാവശ്യസാഹചര്യവും പരിഗണിച്ച് അനുമതി നല്‍കുക. ജില്ലാ കലക്ടര്‍ക്കാണ് അനുമതി നല്‍കാനുള്ള അധികാരം.

ഗര്‍ഭിണികള്‍ ഇതു സംബന്ധിച്ച രജിസ്റ്റേഡ് ഗൈനക്കോളജിസ്റ്റിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആരോഗ്യ സംബന്ധ വിവരങ്ങള്‍ക്ക് പുറമേ, ഒപ്പം യാത്രചെയ്യുന്നവരുടെ വിവരങ്ങളും അപേക്ഷയില്‍ വേണം. മൂന്നു പേരില്‍ കൂടുതല്‍ വാഹനത്തില്‍ ഉണ്ടാകാന്‍ പാടില്ല. ഗര്‍ഭിണിക്ക് ഒപ്പമുള്ള മൈനര്‍ കുട്ടികളെയും യാത്രയ്ക്ക് അനുവദിക്കും. അപേക്ഷ ഇ മെയിലായോ വാട്ട്‌സാപ്പായോ യാത്ര ചെയ്ത് എത്തിച്ചേരേണ്ട സ്ഥലത്തെ കലക്ടര്‍ക്ക് ലഭ്യമാക്കണം. അര്‍ഹരെങ്കില്‍ കളക്ടര്‍ യാത്രാ തീയതിയും സമയം രേഖപ്പെടുത്തി പാസ് അനുവദിക്കും.ഈ പാസും താമസിക്കുന്ന ജില്ലയിലെ കലക്ടറുടെ ക്ലിയറന്‍സും സഹിതം എത്തിയാല്‍ അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സംസ്ഥാനത്തിലേക്ക് പ്രവേശനം അനുവദിക്കും.

അതിര്‍ത്തിയിലെ പരിശോധനയ്ക്ക് അനുസരിച്ച് നിര്‍ദേശിക്കുന്ന ക്വാറന്റൈന് ഇവര്‍ വിധേയമാവണം. ചികിത്സയ്ക്കായി എത്തുന്നവര്‍ വിവരങ്ങള്‍ കാണിച്ച് എത്തേണ്ട ജില്ലയിലെ കലക്ടര്‍ക്ക് അപേക്ഷിക്കണം. ത്വരിത പരിശോധന നടത്തി കളക്്ടര്‍ക്ക് അനുമതി നല്‍കാം. ഈ അനുമതിയോടെ വ്യക്തി താമസിക്കുന്ന സ്ഥലത്തെ ബന്ധപ്പെട്ട അധികാരിയില്‍നിന്ന് യാത്രാ പാസ് വാങ്ങണം. ഈ രണ്ടുരേഖകളും പരിശോധിച്ചായിരിക്കും സംസ്ഥാനത്തേക്ക് പ്രവേശനാനുമതി നല്‍കുക. രോഗി ഉള്‍പ്പെടെ മൂന്നു പേര്‍ക്കാകും വാഹനത്തില്‍ അനുമതി ഉണ്ടാകുക. ബന്ധുവിന്റെ മരണമറിഞ്ഞെത്തുന്നവരും, അതീവ ഗുതുതരാവസ്ഥയിലുള്ള ബന്ധുവിനെ കാണാനെത്തുന്നവരും താമസിക്കുന്ന സംസ്ഥാനത്തിലെ ബന്ധപ്പെട്ട അധികാരിയില്‍നിന്നുള്ള വാഹനപാസ് നേടിയിരിക്കണം. കൂടാതെ കാണാനെത്തുന്ന രോഗി, മരിച്ച ബന്ധു എന്നിവര്‍ സംബന്ധിച്ച വിശദാംശങ്ങളുള്ള സത്യവാങ്്മൂലവും യാത്രചെയ്യുന്നയാള്‍ കൈയില്‍ കരുതണം. അതിര്‍ത്തിയില്‍ പോലീസ് ഈ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തും.

മെഡിക്കല്‍ അടിയന്തരാവസ്ഥ/ മരണം/ ശവസംസ്‌കാര ചടങ്ങുകള്‍ എന്നീ അടിയന്തര വിഷയങ്ങളുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മലപ്പുറം ജില്ലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ mlpmdmd@gmail.com മെയില്‍ അയക്കാം. 

Tags:    

Similar News