കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥി കാസര്‍കോട് എത്തിയത് ട്രെയിനില്‍; ഒപ്പം യാത്ര ചെയ്തവരെ തേടി ആരോഗ്യവകുപ്പ്

ചൈനയിലെ വുഹാനില്‍ നിന്ന് ജനുവരി 24ന് കേരളത്തില്‍ എത്തിയ 36 പേര്‍ അടങ്ങുന്ന സംഘത്തില്‍ പെട്ടവരാണിവര്‍. മെഡിക്കല്‍ വിദ്യാര്‍ഥികളായ മൂന്നുപേരും വിമാനത്തില്‍ അടുത്തടുത്ത സീറ്റില്‍ ഇരുന്ന് യാത്ര ചെയ്തിരുന്നവരാണ്.

Update: 2020-02-04 14:25 GMT

കാസര്‍കോട്: ചൈനയില്‍ നിന്നെത്തി കൊറോണ സ്ഥിരീകരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങി കാസര്‍കോട് എത്തിയത് ട്രെയിനില്‍. ചൈനയിലെ വുഹാനില്‍ നിന്ന് ജനുവരി 24ന് കേരളത്തില്‍ എത്തിയ 36 പേര്‍ അടങ്ങുന്ന സംഘത്തില്‍ പെട്ടവരാണിവര്‍. മെഡിക്കല്‍ വിദ്യാര്‍ഥികളായ മൂന്നുപേരും വിമാനത്തില്‍ അടുത്തടുത്ത സീറ്റില്‍ ഇരുന്ന് യാത്ര ചെയ്തിരുന്നവരാണ്. ആലപ്പുഴ, തൃശൂര്‍, കാസര്‍കോട് എന്നി ജില്ലകളിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് ഇവര്‍ മൂന്നുപേരും. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പം എത്തിയ മുഴുവന്‍ പേരും ആരോഗ്യവകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.

ആലപ്പുഴയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയില്‍ നിന്നാണ് ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചത്. കാസര്‍കോട് കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥി അങ്കമാലിയില്‍ നിന്ന് ട്രെയിനിലാണ് കാസര്‍കോട് എത്തിയത്. ഒപ്പം യാത്ര ചെയ്തവരെ തിരിച്ചറിഞ്ഞ് ബന്ധപ്പെടാനുളള ശ്രമം ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്.

അതേസമയം, രാജ്യത്ത് ആദ്യം കൊറോണ ബാധ സ്ഥിരീകരിച്ച തൃശൂരിലെ വിദ്യാര്‍ത്ഥിനിയുടെ രണ്ടാം സ്രവപരിശോധന ഫലവും പോസിറ്റീവാണ്. വീണ്ടും സ്രവമെടുത്ത് ആലപ്പുഴയിലെ വൈറോളജി ഇന്‍സിസ്റ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.

കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് തിരികെ എത്തിയ 2239 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. 2155പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രികളിലുമാണ്. 140 സാമ്പിളുകളാണ് പൂണെ വൈറോളജി ഇന്‍സിസ്റ്റിയൂട്ടിലേക്ക് അയച്ചിരിക്കുന്നത്. ഇതില്‍ 46 എണ്ണത്തില്‍ വൈറസ് സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തി. 91 പേരുടെ റിസല്‍ട്ടാണ് ഇനി വരാനുളളത്. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയവര്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും 28 ദിവസം വീടുകളില്‍ തന്നെ തുടരണം. പൊതുഇടങ്ങള്‍ സന്ദര്‍ശിക്കരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ചൈനയില്‍ നിന്ന് വന്നശേഷം സര്‍ക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി നടക്കുന്നത് കുറ്റകൃത്യമായി കണക്കാക്കി നടപടി എടുക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിട്ടുണ്ട്.

Tags: