ചന്ദ്രന്റെ മരണം ഹൃദയാഘാതം മൂലമെന്ന് മുഖ്യമന്ത്രി; പന്തളം നഗരം പോലിസ് വലയത്തില്‍

കഴിഞ്ഞദിവസം വൈകീട്ടാണ് ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ കല്ലേറില്‍ ചന്ദ്രന്‍ ഉണ്ണിത്താന് ഗുരുതരമായി പരിക്കേറ്റത്.

Update: 2019-01-03 07:31 GMT

തിരുവനന്തപുരം/പന്തളം: പന്തളത്ത് കല്ലേറിനെ തുടര്‍ന്ന് ശബരിമല കര്‍മസമിതി പ്രവര്‍ത്തകനായ കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ഹൃദയാഘാതം മൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ബിജെപി ആരോപിച്ചു

കഴിഞ്ഞദിവസം വൈകീട്ടാണ് ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ കല്ലേറില്‍ ചന്ദ്രന്‍ ഉണ്ണിത്താന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയെന്നു സംശയിക്കുന്ന ആശാരി കണ്ണന്‍ ഉള്‍പ്പെടെ രണ്ടുപേരാണ് പിടിയിലായത്. ഇവര്‍ സിപിഎം അനുഭാവികളാണെന്നാണു സൂചന. കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടതിനെതിരേ സമീപത്തെ സിപിഎം ഓഫിസിന് മുകളില്‍ നിന്നുണ്ടായ കല്ലേറിലാണ് ചന്ദ്രന്‍ ഉണ്ണിത്താന് തലയ്ക്ക് ഗുരതരമായി പരിക്കേറ്റത്. തുടര്‍ന്ന് ബിലീവേഴ്സ് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ശബരിമല കര്‍മസമിതിയും ബിജെപിയും കടുത്ത പ്രതിഷേധങ്ങളിലേക്ക് നീങ്ങുന്നതിനിടെയാണ് ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ഹൃദയാഘാതമെന്ന വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി നടത്തിയത്. എന്നാല്‍ പന്തളത്തെ സിപിഎം ഓഫീസിന് മുകളില്‍ നിന്നും ഹോളോബ്രിക്‌സ് ഇഷ്ടിക ഉപയോഗിച്ച് എറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് ചന്ദ്രന്‍ ഉണ്ണിത്താന്റെ ബന്ധുക്കളും ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും പറയുന്നത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പന്തളത്ത് പോലിസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടകള്‍ പ്രവര്‍ത്തിക്കുന്നില്ല. വാഹനങ്ങളും ഓടുന്നില്ല. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചന്ദ്രന്റെ മൃതദേഹം വൈകീട്ടോടെ പന്തളത്തേക്ക് കൊണ്ടുവരും. നാളെയാണ് മൃതദേഹം സംസ്‌കരിക്കുക. ഇതിനു മുന്നോടിയായി പന്തളം നഗരത്തില്‍ വിലാപയാത്ര സംഘടിപ്പ് മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. ഇന്നു രാവിലെ പന്തളത്തെ കര്‍മസമിതി പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും നേര്‍ക്കുനേര്‍ സംഘടിച്ചത് നേരിയ സംഘര്‍ഷത്തിന് കാരണമായിരുന്നു.





Tags:    

Similar News