ഹിജാബിനെ വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ചു; കര്‍ണാടക സര്‍ക്കാരിനെതിരേ പിണറായി വിജയന്‍

Update: 2022-09-18 10:49 GMT

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബിജെപി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍. കര്‍ണാടകയില്‍ വര്‍ഗീയധ്രുവീകരണം രൂക്ഷമാക്കാന്‍ ഹിജാബ് ഉപയോഗിക്കുകയും അധികാരികള്‍ അതിനു കൂട്ടുനില്‍ക്കുകയും ചെയ്‌തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാഠപുസ്തകങ്ങളില്‍നിന്ന് സ്വാതന്ത്ര്യസമര നേതാക്കളെ ഒഴിവാക്കി വിദ്യാര്‍ത്ഥികളില്‍ സംഘ്പരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

സിപിഎം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കര്‍ണാടക സംസ്ഥാന കമ്മിറ്റി ബാഗേപ്പള്ളിയില്‍ സംഘടിപ്പിച്ച ബഹുജന റാലിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. സമൂഹത്തിനിടയില്‍ വര്‍ഗീയമായ ഭിന്നിപ്പ്് കൂട്ടാന്‍ ഹിജാബ് ഉപയോഗിച്ചു. അധികാരികള്‍ അതിനു കൂട്ടുനില്‍ക്കുകയും ചെയ്തു. ഉഡുപ്പിയിലും മംഗളൂരുവിലും മുസ്‌ലിം കുട്ടികളെ സ്‌കൂളുകളില്‍നിന്ന് പുറത്താക്കുന്ന സ്ഥിതിവരെയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ണാടകയില്‍ സ്‌കൂളുകളിലൂടെ വിദ്യാര്‍ത്ഥികളില്‍ സംഘ്പരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുകയാണ്. പാഠപുസ്തകങ്ങളില്‍ സ്വാതന്ത്ര്യസമര നേതാക്കളെ ഒഴിവാക്കി. പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍നിന്ന് ഭഗത് സിങ്ങിനെ നീക്കം ചെയ്തു. സാറാ അബൂബക്കറിന്റെ കഥയും ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠഭാഗങ്ങളുമെല്ലാം പുസ്തകത്തില്‍നിന്ന് ഒഴിവാക്കി. ചരിത്രത്തെ ഞെരിച്ചുകൊല്ലാനും ഇളംമനസുകളെ വര്‍ഗീയവല്‍ക്കരിക്കാനുമാണ് ശ്രമം നടക്കുന്നത്പിണറായി വിമര്‍ശിച്ചു.

Tags:    

Similar News