പശുക്കടത്താരോപിച്ച് മധ്യപ്രദേശില്‍ വീണ്ടും അക്രമം; 25 പേരെ ആള്‍ക്കൂട്ടം കയറില്‍കെട്ടി പോലിസ് സ്‌റ്റേഷനിലേക്ക് നടത്തിച്ചു (വീഡിയോ)

മധ്യപ്രദേശിലെ കാണ്ട്‌വ ജില്ലയിലെ ഖാല്‍വാസ് പ്രദേശത്തെ സന്‍വാലികേഡ ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം അരങ്ങേറിയത്. വടികളേന്തിയ നൂറോളം ഗ്രാമീണര്‍ ഗോമാതാ കീ ജയ് എന്ന് വിളിച്ച് 25 പേരെ ബലമായി നടത്തിച്ചുകൊണ്ടുപോവുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Update: 2019-07-08 04:56 GMT

ഭോപ്പാല്‍: മധ്യപ്രദേശില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് 25 പേരെ മര്‍ദിച്ച് ഒരു കയറില്‍കെട്ടി ആള്‍ക്കൂട്ടം രണ്ടുകിലോ മീറ്റര്‍ അകലെയുള്ള പോലിസ് സ്‌റ്റേഷനിലേക്ക് നടത്തിച്ചു. മധ്യപ്രദേശിലെ കാണ്ട്‌വ ജില്ലയിലെ ഖാല്‍വാസ് പ്രദേശത്തെ സന്‍വാലികേഡ ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം അരങ്ങേറിയത്. വടികളേന്തിയ നൂറോളം ഗ്രാമീണര്‍ ഗോമാതാ കീ ജയ് എന്ന് വിളിച്ച് 25 പേരെ ബലമായി നടത്തിച്ചുകൊണ്ടുപോവുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇടയ്ക്ക് ഇവരെ ഇരുത്തിയശേഷം ചെവിയില്‍ ഗോ മാതാ കീ ജയ് എന്ന് വിളിച്ച് ആള്‍ക്കൂട്ടം ആക്രോശിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. 

എഎന്‍ഐ ന്യൂസ് ഏജന്‍സിയാണ് വീഡിയോ ദൃശ്യം ആദ്യം പുറത്തുവിട്ടത്. മഹാരാഷ്ട്രയിലേക്ക് പശുക്കളെ കടത്തിയെന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ടം ഇവരെ മര്‍ദിക്കുകയും കിലോമീറ്ററുകള്‍ നടത്തിക്കുകയും ചെയ്തത്. രേഖകളില്ലാതെ കന്നുകാലികളെ കടത്തിയതിന് 25 പേര്‍ക്കെതിരേയും കേസെടുത്തതായി കാണ്ട്‌വ എസ്പി ശിവ്ദയാല്‍ സിങ് പറഞ്ഞു. കന്നുകാലികളെ കൊണ്ടുവന്നവരെ മര്‍ദിക്കുകയും കെട്ടിയിടുകയും ചെയ്തവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് എസ്പി വ്യക്തമാക്കി.

ആള്‍ക്കൂട്ടം പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്ന പശുക്കളെ ഷെല്‍റ്ററിലേക്ക് മാറ്റിയിട്ടുണ്ട്. പശുക്കളെ കൊണ്ടുവരാന്‍ ഉപയോഗിച്ച 21 ട്രക്കുകള്‍ പിടിച്ചെടുത്തതായും പോലിസ് അറിയിച്ചു. ഗോരക്ഷയുടെ മറവിലുള്ള അതിക്രമങ്ങള്‍ തടയാന്‍ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ ഗോസംരക്ഷണ നിയമഭേദഗതി നിര്‍ദേശങ്ങള്‍ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാനിരിക്കെയാണ് സംസ്ഥാനത്ത് പശുവിന്റെ പേരില്‍ അതിക്രമം അരങ്ങേറിയതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞമാസമാണ് 2014ലെ ഗോസംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിന് സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. 

വീഡിയോ കടപ്പാട്: എഎന്‍ഐ

Tags:    

Similar News