ജാതി സെന്‍സസ്: ഇടതു സര്‍ക്കാര്‍ സത്യവാങ്മൂലം വഞ്ചനാപരം-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2024-01-29 15:15 GMT

തിരുവനന്തപുരം: കേരളത്തില്‍ പ്രത്യേക ജാതി സെന്‍സസ് നടത്തില്ലെന്ന് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഇടതുസര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. സാമൂഹികമായും വിദ്യാഭ്യാസപരമായും ഉള്ള പിന്നാക്കാവസ്ഥ കണ്ടെത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പരിഹാസ്യമാണ്. കേന്ദ്രം 10 ശതമാനം വരെ സവര്‍ണ സംവരണം നടത്താന്‍ തീരുമാനിച്ചതിനെ ബിജെപി സര്‍ക്കാരുകള്‍ പോലും മടിച്ചുനിന്നപ്പോള്‍ ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് നടപ്പാക്കിയതെന്നു ഇടതുപക്ഷം വ്യക്തമാക്കണം. രാജ്യം സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും ഭൂരിപക്ഷം ഇന്നും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമാണ്. രാജ്യത്തെ വിവിധ സാമൂഹിക വിഭാഗങ്ങളുടെ സാമൂഹികസാമ്പത്തിക തൊഴില്‍ വിദ്യാഭ്യാസ അവസ്ഥകള്‍ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ കൈകള്‍ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏതു നിലയ്ക്കാണ് നടക്കുന്നത് എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് സൂക്ഷ്മമായ ഉത്തരം നല്‍കാന്‍ ജാതി സെന്‍സസിന് സാധിക്കും. അധികാര പങ്കാളിത്തം, പ്രാതിനിധ്യം എന്നിവയില്‍ ആരൊക്കെയാണ് പിന്തള്ളപ്പെട്ടതെന്നത് ജാതി സെന്‍സസിലൂടെ പുറത്തുവരും. ഇതാണ് ജാതി സെന്‍സസ് നടപ്പാക്കുന്നതിനെ പലരും എതിര്‍ക്കുന്നത്. ഇത്തരം ചില എതിര്‍പ്പുകള്‍ക്ക് ഒപ്പം നില്‍ക്കുന്ന സമീപനമാണ് ഇടതുപക്ഷം കേരളത്തില്‍ സ്വീകരിച്ചുവരുന്നത്. സിപിഎമ്മിന്റെ കേന്ദ്ര നിലപാടിന് വിരുദ്ധമാണിത്. കേരളത്തിലെ ഭൂരിപക്ഷ ജനവിഭാഗത്തിന്റെ താല്‍പ്പര്യത്തിനെതിരേ മന്ത്രിസഭയിലെ സവര്‍ണ സ്വാധീനമാണ് ഇത്തരം ഒരു തീരുമാനമെടുക്കാന്‍ കാരണമായിട്ടുള്ളത്. ഇതിന് ഇടതുപക്ഷ സര്‍ക്കാര്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അഭിപ്രായപ്പെട്ടു.

Tags:    

Similar News