പൗരത്വ പ്രക്ഷോഭം: ഭരണഘടനാ മൂല്യങ്ങൾ ലംഘിച്ചു; യുപി സർക്കാരിന് ഹൈക്കോടതി നോട്ടീസ്

മുംബൈ ഹൈക്കോടതി അഭിഭാഷകൻ അജയ് കുമാർ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറിന് അയച്ച കത്തിൽ ന്യൂയോർക്ക് ടൈംസ്, ടെലിഗ്രാഫ് എന്നീ രണ്ട് പത്രങ്ങളിലെ റിപോർട്ടുകൾ പരാമർശിച്ചിട്ടുണ്ട്

Update: 2020-01-08 01:49 GMT

അലഹബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ സംസ്ഥാനത്തെ പോലിസ് നടപടി ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. മുംബൈ ആസ്ഥാനമായുള്ള അഭിഭാഷകന്റെ ഇമെയിൽ അടിസ്ഥാനമാക്കിയാണ് ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് നൽകി.

മുംബൈ ഹൈക്കോടതി അഭിഭാഷകൻ അജയ് കുമാർ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറിന് അയച്ച കത്തിൽ ന്യൂയോർക്ക് ടൈംസ്, ടെലിഗ്രാഫ് എന്നീ രണ്ട് പത്രങ്ങളിലെ റിപോർട്ടുകൾ പരാമർശിച്ചിട്ടുണ്ട്. പ്രതിഷേധത്തിനിടെ മുസഫർ നഗറിലെ മദ്രസ വിദ്യാർഥികൾക്ക് നേരെ പോലിസ് വെടിവയ്പ്പ് നടത്തി. കേസിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന് അജയ് കുമാർ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.

പോലിസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് ലഖ്‌നോ പതിപ്പിലെ റിപോർട്ടും കോടതി മനസ്സിലാക്കി. മുസഫർ നഗർ മദ്രസയിലെ വിദ്യാർഥികളെ ഡിസംബർ 20 ന് പോലിസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതിനു പുറമേ ജയ് ശ്രീ റാം വിളിക്കാൻ നിർബന്ധിച്ചതായും അവരെ "തീവ്രവാദികൾ" എന്ന് വിളിച്ചതായും റിപോർട്ടിൽ പറയുന്നു.

മുതിർന്ന അഭിഭാഷകനായ എസ്‌എഫ്‌എ നഖ്‌വിയെയും അഭിഭാഷകനായ രമേശ് കുമാറിനെയും ഇക്കാര്യത്തിൽ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ജനുവരി 16 ന് വാദം കേൾക്കാനും കോടതി തീരുമാനിച്ചു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ 26 പേർ പോലിസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ 19 പേർ ഉത്തർപ്രദേശിലാണ്. പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും പീഡിപ്പിക്കുകയും ചെയ്തതിന് ബിജ്‌നോർ പോലിസിനെതിരോയും കേസുണ്ട്. 

Tags:    

Similar News