പൗരത്വ പ്രക്ഷോഭം; മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ലോക്‌നാഥ് ബെഹ്‌റ

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങൾക്ക് ആഭ്യന്തര മന്ത്രികൂടിയ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുമ്പോഴാണ് ഡിജിപിയുടെ നിർദേശം.

Update: 2020-01-13 07:22 GMT

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധവുമായി കേരളത്തിൽ തെരുവിലിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജില്ലാ പോലിസ് മേധാവികൾക്ക് നൽകിയ നിർദേശത്തിലാണ് പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവർക്കെതിരേ കേസെടുക്കാൻ ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു രാഷ്ട്രീയ പാർട്ടിയോടും സംഘടനയോടും മൃദുസമീപനം വേണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കണമെന്നുമാണ് നിർദേശം. ജില്ലാ പോലിസ് മേധാവികൾ വയർലെസ് വഴി എല്ലാ സ്റ്റേഷനിലേക്കും ഈ നിർദേശം കൈമാറിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരേ ചില സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾക്കെതിരേ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പോലിസ് കേസെടുത്തിരുന്നു. എന്നാൽ, രാഷ്ട്രീയ പാർട്ടികൾ നടത്തിയ പ്രക്ഷോഭ പരിപാടികളിൽ കേസൊന്നുമുണ്ടായില്ല. ഈ ഇരട്ടത്താപ്പിനെതിരേ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നിർദേശവുമായി ഡിജിപി രംഗത്തെത്തിയിരിക്കുന്നത്.

ഗതാഗത തടസ്സം, ശബ്ദമലിനീകരണം, സംഘം ചേർന്ന് തടസ്സമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പ്രതിഷേധപ്രകടനം നടത്തുന്നവർക്കെതിരേ പോലിസ് കേസെടുക്കുന്നത്. വിവിധ സ്ഥലങ്ങളിൽ ഇത് പ്രാവർത്തികമാക്കിത്തുടങ്ങിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങൾക്ക് ആഭ്യന്തര മന്ത്രികൂടിയ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുമ്പോഴാണ് ഡിജിപിയുടെ നിർദേശം.

കഴിഞ്ഞ ദിവസം കോഴിക്കോട് ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. ഈ പരിപാടിയുടെ പ്രചാരണ വാഹനം എലത്തൂർ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. 

Tags:    

Similar News