പി സി ജോര്‍ജ് പുറത്തിറങ്ങുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി സംഘത്തിന്റെ ആക്രമണം

Update: 2022-05-27 14:31 GMT

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം ലഭിച്ച് പി സി ജോര്‍ജ് പുറത്തിറങ്ങുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി സംഘത്തിന്റെ കയ്യേറ്റം. പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്നില്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്. ന്യൂസ് 24 ക്യാമറാമാന്‍ അരുണ്‍ കുമാറിന് മര്‍ദനമേറ്റു. റിപ്പോര്‍ട്ടര്‍ ടി വിയുടെ മൈക്ക് ബിജെപി പ്രവര്‍ത്തകര്‍ ചവിട്ടിപ്പൊട്ടിച്ചു.

അല്‍പ്പനേരം മുമ്പാണ് വിദ്വേഷ പ്രസംഗ കേസുകളില്‍ ജാമ്യം ലഭിച്ച പി സി ജോര്‍ജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. പിണറായി വിജയന്റെ കളിയുടെ ഭാഗമാണ് തന്റെ അറസ്റ്റ്. പിണറായിക്കുള്ള മറുപടി നാളെ തൃക്കാക്കരയില്‍ നല്‍കുമെന്നും തൃക്കാക്കരയില്‍ താന്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

ബിജെപി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് മുദ്രാവാക്യം വിളികളോടെയാണ് പി സി ജോര്‍ജിനെ സ്വീകരിച്ചത്. ഇന്ന് ഉച്ചക്കാണ് ജോര്‍ജിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മുസ്‌ലിംകള്‍ക്കെതിരായ മതവിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രായവും ദീര്‍ഘകാലം ജനപ്രതിനിധിയായിരുന്നതും ജാമ്യം നല്‍കുന്നതില്‍ കോടതി പരിഗണിച്ചു.

കര്‍ശനമായ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം. ആവശ്യമായ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാകണം. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് പി.സി ജോര്‍ജിന്റേതെന്നും വളരെ ഗൗരവതരമാണെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പ്രസംഗങ്ങള്‍ നടത്തില്ല എന്ന് കോടതി തന്നെ ഉറപ്പാക്കണമെന്നും ജാമ്യം നല്‍കുകയാണെങ്കില്‍ കര്‍ശന ഉപാധികള്‍ വയ്ക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News