ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ വംശീയതയും വര്‍ഗീയതയും പ്രചരിപ്പിക്കുന്നു: പോപുലര്‍ ഫ്രണ്ട്

കഴിഞ്ഞ ദിവസം കോഴിക്കോടും കൊണ്ടോട്ടിയിലും അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ അതിന്റെ തെളിവാണ്. അഖിലേന്ത്യാ തലത്തില്‍ ആര്‍എസ്എസ്സും ബിജെപിയും ആസൂത്രണം ചെയ്തിട്ടുള്ള വംശീയ ഉന്‍മൂലന പദ്ധതിയുടെ ഉദ്ഘാടനമാണ് നദ്ദ കോഴിക്കോട് നിര്‍വഹിച്ചത്.

Update: 2022-05-07 12:48 GMT

കോഴിക്കോട്: ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ വംശീയതയും വര്‍ഗീയതയും പ്രചരിപ്പിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോടും കൊണ്ടോട്ടിയിലും അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ അതിന്റെ തെളിവാണ്. അഖിലേന്ത്യാ തലത്തില്‍ ആര്‍എസ്എസ്സും ബിജെപിയും ആസൂത്രണം ചെയ്തിട്ടുള്ള വംശീയ ഉന്‍മൂലന പദ്ധതിയുടെ ഉദ്ഘാടനമാണ് നദ്ദ കോഴിക്കോട് നിര്‍വഹിച്ചത്.

കേരളത്തില്‍ വേരോട്ടം ഉണ്ടാക്കാനാവില്ലെന്ന് ഉറപ്പായതോടെ ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയ മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നത്. കേരളത്തേയും മലപ്പുറത്തേയും പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചതിലൂടെ മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കാനാണ് ജെ പി നദ്ദ ശ്രമിച്ചത്. സംഘപരിവാറിന്റെ വിദ്വേഷ പ്രചാരകനായി നദ്ദ മാറിയിരിക്കുന്നു.

കേരളീയ സമൂഹം തള്ളിക്കളഞ്ഞ സംഘപരിവാര്‍ നുണക്കഥയായ നാര്‍ക്കോട്ടിക് ജിഹാദും ലൗജിഹാദും വീണ്ടും ആവര്‍ത്തിക്കുന്നതിലൂടെ വംശീയ വിദ്വേഷം ആളിക്കത്തിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മുന്‍നിരയിലുള്ളത് ആര്‍എസ്എസ്സും ബിജെപിയുമാണ്. ആലപ്പുഴയിലും പാലക്കാടും സമാധാന അന്തരീക്ഷം തകര്‍ത്തതും ആര്‍എസ്എസ്സാണ്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നാടുനീളെ ജാഥ നടത്തി വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചിട്ട് ഫലമില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ദേശീയ അധ്യക്ഷന്‍ നേരിട്ടെത്തി അതേ വിഷം വീണ്ടും വമിപ്പിക്കാന്‍ ശ്രമിക്കുന്നത്. പാര്‍ട്ടിയുടെ നയം തന്നെ വിദ്വേഷം പ്രചരിപ്പിക്കലാണ് എന്ന പ്രഖ്യാപനം കൂടിയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ നടത്തിയിട്ടുള്ളത്.

വര്‍ഗീയ വിഷം ചീറ്റി വീണ്ടും കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മുസ്‌ലിം യുവാക്കളെ ലക്ഷ്യമിട്ട് ആര്‍എസ്എസ് ക്രിമിനലുകള്‍ നടത്തിയ വധശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിച്ച് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബിജെപിയും ആര്‍എസ്എസ്സും നടത്തുന്ന ശ്രമങ്ങള്‍ക്ക് തടയിടാന്‍ ആഭ്യന്തര വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും സി പി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News