'നമ്മുടെ പ്രവര്‍ത്തകരുടെ മേല്‍ കൈവച്ചാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം'; സിപിഎമ്മിനെതിരേ ബിജെപി നേതാവിന്റെ കൊലവിളി പ്രസംഗം പുറത്ത്

Update: 2022-02-21 05:15 GMT

കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തിന് പിന്നാലെ ബിജെപി നേതാവ് നടത്തിയ കൊലവിളി പ്രസംഗം പുറത്തുവന്നു. പുന്നോലില്‍ നേരത്തെ ക്ഷേത്ര ഉല്‍സവവുമായി ബന്ധപ്പെട്ട് ബിജെപി- സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ബിജെപി നേതാവ് നടത്തിയ പ്രകോപന പ്രസംഗത്തിന്റെ വീഡിയോ ആണ് പുറത്തുവന്നത്. 'നമ്മുടെ പ്രവര്‍ത്തകരുടെ മേല്‍ കൈവച്ചാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം' എന്നായിരുന്നു സിപിഎമ്മിനെതിരായ ബിജെപി നേതാവിന്റെ ഭീഷണി. 'ക്ഷേത്രത്തില്‍ വച്ച് സിപിഎമ്മിന്റെ കൊടും ക്രിമിനലുകളായ രണ്ടുപേര്‍ നേതൃത്വം നല്‍കി നമ്മുടെ സഹപ്രവര്‍ത്തകരെ അതിക്രൂരമായി ആക്രമിച്ചു. ഈ സംഭവം വളരെ വൈകാരികമായാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുള്ളത്.

നമ്മുടെ പ്രവര്‍ത്തകരുടെ മേല്‍ കൈവച്ചാല്‍ അതെങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്ക് എല്ലാവര്‍ക്കുമുണ്ട്. ഏതുരീതിയിലാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് കഴിഞ്ഞ കാലങ്ങളിലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇവിടെയുള്ള സിപിഎം നേതാക്കള്‍ക്ക് നന്നായിട്ട് അറിയാം. പക്ഷേ, സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് കൊടുംക്രിമിനലുകളായിട്ടുള്ള രണ്ടുപേരുടെ തോന്നാസ്യത്തിന് നമ്മുടെ നാട് അശാന്തമാക്കേണ്ടതില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്, ഇത് ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കാനാണ് ഈ പ്രകടനം നടത്തിയത്'- ബിജെപി കൗണ്‍സിലര്‍ നടത്തിയ ഈ പ്രസംഗമാണ് ആര്‍എസ്എസ് നടത്തിയ കൊലയ്ക്ക് പ്രചോദനമായതെന്നാണ് സിപിഎം ആരോപിക്കുന്നത്.

ഫെബ്രുവരി 9ന് ബിജെപി പ്രവര്‍ത്തകര്‍ തന്നെയാണ് ഫേസ്ബുക്കില്‍ പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ചത്. മല്‍സ്യത്തൊഴിലാളിയായ ഹരിദാസനെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ ഇന്ന് പുലര്‍ച്ചെ വീടിന് സമീപം വെട്ടിക്കൊലപ്പെടുത്തിയത്. മല്‍സ്യബന്ധനത്തൊഴിലാളിയാണ് ഹരിദാസ്. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. ശരീരത്തില്‍ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച ഹരിദാസന്റെ സഹോദരനും വെട്ടേറ്റു. ഇദ്ദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Tags:    

Similar News