പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്‌ലിംകളെ ഉള്‍പ്പെടുത്തണം; മലക്കം മറിഞ്ഞ് ബിജെപി സഖ്യകക്ഷി

അയല്‍ രാജ്യങ്ങളില്‍ പീഡനത്തിനിരയാവുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അനുഗ്രഹമായ ബില്‍ പാസാക്കിയതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, മുസ്‌ലിംകള്‍ക്കും നിയമത്തിന്റെ ആനുകൂല്യം ലഭിക്കണമെന്ന് ശിരോമണി അകാലി ദള്‍ ജനറല്‍ സെക്രട്ടറി ദല്‍ജിത് സിങ് ചീമ പറഞ്ഞു.

Update: 2019-12-17 14:00 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയില്‍ മുസ്‌ലിംകളെയും ഉള്‍പ്പെടുത്തണമെന്ന് സഖ്യകക്ഷിയായ ശിരോമണി അകാലി ദള്‍. അയല്‍ രാജ്യങ്ങളില്‍ പീഡനത്തിനിരയാവുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അനുഗ്രഹമായ ബില്‍ പാസാക്കിയതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, മുസ്‌ലിംകള്‍ക്കും നിയമത്തിന്റെ ആനുകൂല്യം ലഭിക്കണമെന്ന് ശിരോമണി അകാലി ദള്‍ ജനറല്‍ സെക്രട്ടറി ദല്‍ജിത് സിങ് ചീമ പറഞ്ഞു.

നമ്മുടെ രാജ്യവും ഭരണഘടനയും മതേതരമായതിനാല്‍ അതിന്റെ അനൂകൂല്യങ്ങള്‍ മുസ്‌ലിംകള്‍ക്കും ലഭിക്കണം. മുസ്‌ലിംകളെ മാത്രം ഒഴിവാക്കുന്നത് അന്യായമാണ്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാന്‍ എന്നിവിടങ്ങളില്‍ പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയരായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലുള്ളവര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. എന്നാല്‍, പൗരത്വത്തിന്റെ അഭാവം മൂലം അവര്‍ക്ക് മതിയായ ജീവിത സൗകര്യങ്ങള്‍ ലഭിച്ചില്ലെന്നും ചീമ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിലൂടെരാജ്യത്തേക്ക് വന്ന അഭയാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുതിയൊരു ജീവിതമാണ് നല്‍കുന്നത്. എന്നാല്‍, മുസ്‌ലിംകളെ മാത്രം ഈ നിയമത്തിനു കീഴില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത് ശരിയല്ല. പാര്‍ട്ടി നിലപാട് വ്യക്തമാണ്. നമ്മുടേത് മതേതര രാഷ്ട്രമാണ്. അതിനാല്‍ മുസ് ലിംകളെയും നിയമത്തിന് പരിധിയില്‍ കൊണ്ടുവരണം. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഭരണഘടന വിരുദ്ധമാണെന്നും ചീമു പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പഞ്ചാബില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News