സംസ്ഥാനത്ത് കൂറ്റൻ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍; ജനങ്ങൾ ഭീതിയിൽ

അധികാരത്തിലെത്തിയാല്‍ ബംഗാളില്‍ എന്‍ആര്‍സി നടപ്പിലാക്കുമെന്ന ബിജെപി നേതാക്കളുടെ പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍ ഭീതി ജനിപ്പിച്ചിട്ടുണ്ട്.

Update: 2019-11-16 14:15 GMT

ന്യൂഡല്‍ഹി: സംസ്ഥാനത്ത് രണ്ട് തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍. എന്നാല്‍ നിര്‍മ്മാണം ദേശീയ പൗരത്വ പട്ടികയുമായി (എന്‍ആര്‍സി) ബന്ധപ്പെട്ടല്ലെന്നും വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തിട്ടുള്ള 200 ഓളം വിദേശികളെ പാര്‍പ്പിക്കാനാണെന്നും സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.

അധികാരത്തിലെത്തിയാല്‍ ബംഗാളില്‍ എന്‍ആര്‍സി നടപ്പിലാക്കുമെന്ന ബിജെപി നേതാക്കളുടെ പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍ ഭീതി ജനിപ്പിച്ചിട്ടുണ്ട്. പിന്നാലെയാണ് ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനം. തടങ്കല്‍ പാളയം നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ന്യൂടൗണിലും നോര്‍ത്ത് 24 ലുമായി ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.

എല്ലാ വര്‍ഷവും സംസ്ഥാനത്ത് നിരവധി വിദേശികളെ വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്യാറുണ്ട്. എന്നാല്‍ അവരെ പ്രാദേശിക തടവുകാര്‍ക്കൊപ്പം താമസിപ്പിക്കുന്നത് നിരവധി പ്രശ്‌നങ്ങള്‍ക്കിടവരുത്താറുണ്ട്. അതിനാലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം മാത്രം വിവിധ കേസുകളിലായി 250 ഓളം വിദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതില്‍ രാജ്യത്തേക്ക് അനധികൃതയായി കടന്നവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 

വിസാ കാലാവധി കഴിയുക, മയക്കുമരുന്ന് വിതരണം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി ആഫ്രിക്കയിലെ സബ്‌ സഹാറയില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള നിരവധി പൗരന്മാരെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാൽ ജനങ്ങൾക്കിടയിൽ ഭീതി വർദ്ധിച്ചതായാണ് റിപോർട്ടുകൾ. 

Tags:    

Similar News