ബാബരി മസ്ജിദ്: കോടതി വിധി സംഘപരിവാരത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ സഹായിക്കുന്നത് എസ്ഡിപിഐ

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരം അധികാരങ്ങള്‍ വിനിയോഗിക്കുമ്പോള്‍ സുപ്രിംകോടതിയിലെ ബഹുമാന്യരായ ജഡ്ജിമാര്‍ ഇരു കക്ഷികള്‍ക്കും പൂര്‍ണമായ നീതി ലഭ്യമാക്കിയിട്ടില്ലെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു.

Update: 2019-11-09 11:19 GMT

ന്യൂഡല്‍ഹി: സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ മാത്രം സഹായിക്കുന്ന തരത്തില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ബാബരി ഭൂമി ഡല്‍ഹിയിലെ ഹിന്ദുത്വ ഭരണകൂടത്തിന് നല്‍കിയ സുപ്രിംകോടതി വിധി ഞെട്ടലുളവാക്കിയെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം കെ ഫൈസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരം അധികാരങ്ങള്‍ വിനിയോഗിക്കുമ്പോള്‍ സുപ്രിംകോടതിയിലെ ബഹുമാന്യരായ ജഡ്ജിമാര്‍ ഇരു കക്ഷികള്‍ക്കും പൂര്‍ണമായ നീതി ലഭ്യമാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാമന്റെ വിഗ്രഹം മസ്ജിദിനുള്ളില്‍ സ്ഥാപിച്ചതാണെന്ന് സുപ്രിംകോടതി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, അതേ ശ്വാസത്തില്‍ മുഴുവന്‍ വഖഫ് ഭൂമിയും രാം ലല്ലയ്ക്ക് നല്‍കിയത് സാമാന്യ നീതിയുടെ നിഷേധമാണ്. നഗരത്തില്‍ എവിടെയെങ്കിലും അഞ്ച് ഏക്കര്‍ സ്ഥലം നല്‍കുന്നത് കേവലം ആളുകളെ സമാധാനിപ്പിക്കുന്നതിനുള്ള നടപടി മാത്രമാണ്.

ഭരണഘടനയുടെ പ്രയോഗവല്‍ക്കരണം ജാതി, മതം എന്നിവ നോക്കാതെ തുല്യതയുടെയും നീതിയുടെയും അടിസ്ഥാന തത്വങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ഉരകല്ലാണ് ബാബരി മസ്ജിദ് പ്രശ്‌നം. നിര്‍ഭാഗ്യവശാല്‍ നിയമനിര്‍മാണ സഭ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്ന് ശാഖകളും ഒന്നോ അല്ലെങ്കില്‍ മറ്റൊന്നോ പരാജയപ്പെട്ടു. വേദനാജനകമായ ഈ വിധി സുപ്രിം കോടതിയുടെ സമഗ്രതയെക്കുറിച്ച് ചിന്തിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരില്‍ ഭയവും നിരാശയും സൃഷ്ടിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് രാജ്യത്തിന്റെ മതേതരവും ജനാധിപത്യപരവുമായ ഘടനയെ ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കും. അനീതി തിരുത്താനും രാജ്യത്തിന്റെ പരമോന്നത കോടതിയില്‍ വിശ്വാസം പുന:സ്ഥാപിക്കാനും കൂടുതല്‍ നിയമപരമായ വഴികള്‍ അന്വേഷിക്കാന്‍ എസ്ഡിപിഐ മുസ്‌ലിം സംഘടനകളോട് അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News