ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകം നായിഡു പണികഴിപ്പിച്ച ബംഗ്ലാവ് പൊളിച്ചുതുടങ്ങി

മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി തിങ്കളാഴ്ചയാണ് പ്രജാവേദിക എന്ന ബംഗ്ലാവ് പൊളിച്ച് നീക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിനു തൊട്ടുപിന്നാലെയാണ് പൊളിച്ചുനീക്കല്‍ പ്രവൃത്തികള്‍ ആരംഭിച്ചത്.

Update: 2019-06-26 06:15 GMT

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എട്ടുകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ബംഗ്ലാവ് പൊളിച്ച് തുടങ്ങി. മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി തിങ്കളാഴ്ചയാണ് പ്രജാവേദിക എന്ന ബംഗ്ലാവ് പൊളിച്ച് നീക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിനു തൊട്ടുപിന്നാലെയാണ് പൊളിച്ചുനീക്കല്‍ പ്രവൃത്തികള്‍ ആരംഭിച്ചത്.

നിയമങ്ങള്‍ ലംഘിച്ചാണ് പ്രജാവേദിക നിര്‍മിച്ചതെന്നും നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നുമാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. സാധാരണക്കാര്‍ ഇത്തരത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചാല്‍ സ്വീകരിക്കുന്ന നടപടികളാണ് പ്രജാവേദികയുടെ കാര്യത്തിലും സ്വീകരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ പ്രതികരണം.

ചന്ദ്രബാബുനായിഡുവിന്റെ വസതിയോട് ചേര്‍ന്നാണ് പ്രജാവേദിക എന്ന കെട്ടിടം പണികഴിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന പ്രജാവേദിക തനിക്ക് ഇത്തവണയും ഉപയോഗിക്കാന്‍ അനുവദിച്ചുതരണമെന്ന് നായിഡു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷനേതാവിന്റെ അനക്‌സ് ആയി പ്രജാവേദിക അനുവദിക്കണമെന്നും നിലവില്‍ പ്രതിപക്ഷ നേതാവായ അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ നായിഡുവിന്റെ അഭ്യര്‍ഥനയെല്ലാം തള്ളിക്കൊണ്ടാണ് വൈ.എസ്. ജഗന്‍ കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്.

പ്രജാവേദിക പൊളിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെ ചന്ദ്രബാബു നായിഡുവിന്റെ കുടുംബത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഇസഡ് പ്ലസ് സുരക്ഷ പിന്‍വലിക്കാനും ജഗന്‍മോഹന്‍ നിര്‍ദേശം നല്‍കിയിരുന്നു.

Tags:    

Similar News