ആന്ധ്രയിലും തമിഴ്‌നാട്ടിലും ബിജെപി വട്ടപൂജ്യമാകുമെന്ന് മമതയുടെ എക്‌സിറ്റ് പോള്‍

ഇത്തവണ നൂറ് സീറ്റ് പോലും തികച്ച് നേടാന്‍ ബിജെപിക്കാവില്ലെന്നാണ് മമതയുടെ എക്‌സിറ്റ് പോള്‍ പ്രവചനം. ആന്ധ്രയിലും തമിഴ്‌നാട്ടിലും ബിജെപി വട്ടപൂജ്യമാകുമെന്നും മമത പ്രവചിക്കുന്നു.

Update: 2019-05-16 15:54 GMT

കൊല്‍ക്കത്ത: ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിള്ള പോര് മൂര്‍ച്ഛിക്കുന്നതിനിടെ ബിജെപിയുടെ 'ഭാവി പ്രവചിച്ച്' ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇത്തവണ നൂറ് സീറ്റ് പോലും തികച്ച് നേടാന്‍ ബിജെപിക്കാവില്ലെന്നാണ് മമതയുടെ എക്‌സിറ്റ് പോള്‍ പ്രവചനം. ആന്ധ്രയിലും തമിഴ്‌നാട്ടിലും ബിജെപി വട്ടപൂജ്യമാകുമെന്നും മമത പ്രവചിക്കുന്നു. ബിജെപിക്ക് ഇത്തവണ 200 സീറ്റുകള്‍ നഷ്ടമാകും. മഹാരാഷ്ട്രയില്‍ അവര്‍ 20 സീറ്റില്‍ ഒതുങ്ങുമെന്നും മമത പറഞ്ഞു.

ഗുണ്ടാ പാര്‍ട്ടിയായ ബിജെപി പണം കൊടുത്ത് വോട്ട് വാങ്ങാനാണ് ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ബിജെപി 300 കടക്കുമെന്നും അവരുടെ സര്‍ക്കാര്‍ തന്നെ രൂപപ്പെടുമെന്നും പറഞ്ഞതിന് മറുപടിയായാണ് മമതയുടെ വിലയിരുത്തല്‍. പശ്ചിമ ബംഗാളില്‍ ബി.ജെ.പി 30 സീറ്റുകള്‍ നേടുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

അതേസമയം, ബംഗാളിലെ അക്രമങ്ങള്‍ ബിജെപി ഉണ്ടാക്കിയതാണെന്നും പ്രതിഷേധിക്കാതിരിക്കാന്‍ അമിത് ഷാ ദൈവമാണോയെന്നും മമത ചോദിച്ചു.വിദ്യാസാഗറിന്റെ പ്രതിമ നിര്‍മിക്കാനുള്ള പണം ബിജെപിയില്‍ നിന്ന് വേണ്ട. അതിനുള്ള പണം ബംഗാളില്‍ തന്നെ ഉണ്ട്- മമത പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരേയും രൂക്ഷ വിമര്‍ശനമാണ് മമത ഉന്നയിച്ചത്.ബംഗാളില്‍ പ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ ബിജെപിക്കൊപ്പമാണെന്നും മമത ആരോപിക്കുന്നു.ബിജെപിയുടെ സഹോദരനാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപിയ്ക്ക് വിറ്റുകഴിഞ്ഞെന്നും ഇന്ത്യയില്‍ എല്ലാവര്‍ക്കും ഇത് അറിയാമെന്നും മമത കുറ്റപ്പെടുത്തുയിരുന്നു.

Tags: