സര്‍ക്കാര്‍ നടപടികള്‍ ജീവിതം തകര്‍ത്തു; കിഡ്‌നി വില്‍പനയ്ക്ക് വച്ച് കശ്മീരി യുവാവ്

കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞതോടെ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ മാസങ്ങളോളം നീണ്ട് നിന്നു. കശ്മീരിലെ ജനങ്ങളുടെ ജീവിതം ഇതോടെ ദുസ്സഹാമായി.

Update: 2020-12-22 10:11 GMT

ശ്രീനഗര്‍: ദിവസങ്ങള്‍ക്ക് മുന്‍പ് കശ്മീര്‍ ദിനപത്രത്തില്‍ വന്ന പരസ്യം വായനക്കാരെ ഞെട്ടിക്കുന്നതായിരുന്നു. രണ്ട് ലോക്ക് ഡൗണുകള്‍ കച്ചവടം തകര്‍ത്തതോടെയുണ്ടായ കട ബാധ്യത തീര്‍ക്കാന്‍ സ്വന്തം കിഡ്‌നി വില്‍പ്പനക്ക് വച്ചിരിക്കുകയാണ് യുവാവ്. സബ് സാര്‍ അഹമ്മദ് ഖാന്‍ എന്ന 28കാരനാണ് തന്റെ കിഡ്‌നി വില്‍ക്കുന്നതായി പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്. കശ്മീര്‍ താഴ് വര അനിശ്ചിത കാലം അടച്ചിട്ടതോടെ കച്ചവടം തകര്‍ന്ന് 90 ലക്ഷം രൂപയുടെ കടബാധ്യതയാണ് തനിക്ക് ഉണ്ടായതെന്ന് സബ്‌സാര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 നെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ മൂലം അനിശ്ചിത കാലം നീണ്ടുപോയതോടെ കച്ചവടം നഷ്ടത്തിലായി. അതിന് ശേഷം കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കച്ചവടം പൂര്‍ണമായി തകരുകയായിരുന്നു. എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയിലാണെന്ന് കശ്മീരി യുവാവ് പറയുന്നു.

'എല്ലാം നഷ്ടപ്പെട്ടു, എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയാണ്'. ഖാന്‍ പറഞ്ഞു. കിഡ്‌നി ആവശ്യമുള്ളവര്‍ ബന്ധപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞതോടെ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ മാസങ്ങളോളം നീണ്ട് നിന്നു. കശ്മീരിലെ ജനങ്ങളുടെ ജീവിതം ഇതോടെ ദുസ്സഹാമായി. കച്ചവടവും മറ്റു ജീവിത മാര്‍ഗങ്ങളും തകര്‍ന്നു. നൂറുകണക്കിന് യുവാക്കള്‍ ജയിലിലായി. കരാറുകാരന്‍ ആയി ജോലി ചെയ്തിരുന്ന സബ്‌സാര്‍ അഹമ്മദ് ഖാന് പഴയ കാറുകളുടെ വില്‍പ്പനയും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ആപ്പിള്‍ കച്ചവടവും തുടങ്ങിയിരുന്നു. കച്ചവടാവശ്യത്തിനായി പ്രദേശത്തെ ആറ് ബാങ്കുകളില്‍ നിന്നായി 30 ശതമാനം പലിശ നിരക്കില്‍ പണം വായ്പയെടുത്തിരുന്നു. കച്ചവടം തകര്‍ന്നതോടെ വായ്പയെടുത്ത പണം തിരിച്ചടക്കാന്‍ പറ്റാത്ത അവസ്ഥയായി. ഇതോടെയാണ് കിഡ്‌നി വില്‍പ്പനക്ക് വച്ചതെന്ന് അഹമ്മദ് ഖാന്‍ പറഞ്ഞു.

Tags:    

Similar News