അസമിന് പിന്നാലെ മദ്‌റസകള്‍ പൊളിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍

Update: 2022-09-02 03:10 GMT

ലക്‌നൗ: അസമിന് പിന്നാലെ ഉത്തര്‍പ്രദേശിലും മദ്‌റസകള്‍ പൊളിക്കാനൊരുങ്ങി സര്‍ക്കാര്‍. മദ്‌റസകള്‍ ഭീകര കേന്ദ്രങ്ങളാണെന്ന കാലങ്ങളായുള്ള സംഘപരിവാര്‍ വിദ്വേഷ പ്രചാരണത്തിന്റെ തുടര്‍ച്ചയാണ് പൊളിക്കല്‍ നടപടി. യുപിയില്‍ മദ്‌റസകളുടെ സര്‍വേ നടത്താന്‍ മുഖ്യമന്ത്രിയോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. അംഗീകാരമില്ലാത്ത മദ്‌റസകള്‍ കണ്ടെത്താനാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, മദ്‌റസകള്‍ പൊളിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് യുപി സര്‍ക്കാരിന്റെ നടപടിയെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. സര്‍ക്കാരിന്റെ സര്‍വേ ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ളതെന്ന് അസദുദ്ദീന്‍ ഉവൈസി എം പി കുറ്റപ്പെടുത്തി.

മദ്‌റസയുടെ പേര്, അധ്യാപകരുടെ എണ്ണം, പാഠ്യപദ്ധതി, വരുമാന സ്രോതസ്, എന്തെങ്കിലും സര്‍ക്കാരിതര സ്ഥാപനവുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളാണ് സര്‍വേയില്‍ ശേഖരിക്കുന്നത്. അതിന് ശേഷമാകും നടപടി. അംഗീകാരമില്ലാത്ത എല്ലാം മദ്‌റസകളും ഉടന്‍ പൊളിച്ചു നീക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. സര്‍വേ മദ്‌റസകളെ തകര്‍ക്കാന്‍ ആണെന്നും നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എഐഎംഐഐഎം നേതാവും എം പിയുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

ബംഗ്ലാദേശിലെ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അസമില്‍ 38 പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പിടികൂടിയവര്‍ പഠിപ്പിക്കുന്ന മൂന്ന് മദ്‌റസകളാണ് ഒരാഴ്ചക്കളില്‍ സര്‍ക്കാര്‍ പൊളിച്ചു നീക്കിയത്. മദ്രസ പൊളിച്ച ബോംഗൈഗാവില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊളിക്കലിനെതിരെ സുപ്രിംകോടതിയെ സമീപിക്കാണ് ഒരുങ്ങുകയാണ് എഐയുഡിഎഫ്.

Tags:    

Similar News