നടിയെ ആക്രമിച്ച കേസ്:ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും; ഉടന്‍ നോട്ടീസ് നല്‍കും

കേസിന്റെ തുടരന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം തയ്യാറെടുക്കുന്നത്.ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉടന്‍ ദിലീപിന് നോട്ടീസ് നല്‍കുമെന്നാണ് വിവരം

Update: 2022-03-22 06:03 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കേസിലെ പ്രതിയായ നടന്‍ ദിലീപിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.കേസിന്റെ തുടരന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം തയ്യാറെടുക്കുന്നത്.ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉടന്‍ ദിലീപിന് നോട്ടീസ് നല്‍കുമെന്നാണ് വിവരം.കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നത്.തുടര്‍ന്ന് കോടതി ഇതിന് അനുമതി നല്‍കുകയായിരുന്നു.

അടുത്ത മാസം 14 നുള്ളില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിരിക്കുന്ന തെളിവുകള്‍ നിരത്തിയായിരിക്കും ദിലീപിനെ ചോദ്യം ചെയ്യുക.നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങല്‍ ദിലീപ് കണ്ടു,കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി എന്നിങ്ങനെയായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.

തുടര്‍ന്ന് ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,ബന്ധു അപ്പു,സുഹൃത്ത് ബൈജു എന്നിവരടക്കം ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഈ കേസില്‍ ദിലീപിന് ഹൈക്കോടതി കര്‍ശന വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ദിലീപിനെ തുടരന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

സാക്ഷികളെ സ്വാധീനിക്കാന്‍ സാമ്പത്തിക ഇടപാടുകള്‍ അടക്കം നടത്തിയെന്നാണ് ആരോപണം. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദിലിപിനോട് അന്വേഷണ സംഘം ചോദിച്ചറിയും.അടുത്ത മാസം 18 ന് വിചാരണക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഇതിനു മുമ്പായി തുടരന്വേഷണ റിപോര്‍ട്ട് കോടതിയിര്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.ദിലിപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ചെന്ന് ആരോപിക്കപെടുന്ന സൈബര്‍ വിദഗ്ദന്‍ സായി ശങ്കറിനെയും അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യേണ്ടതുണ്ട്.

ഇതിനായി നോട്ടീസ് നല്‍കിയെങ്കിലും കൊവിഡ് ലക്ഷണങ്ങളുള്ളതിനാല്‍ 10 ദിവസം സാവകാശം അനുവദിക്കണമെന്ന് ഇദ്ദേഹം ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ ഇദ്ദേഹം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ ഹരജി ഇന്ന് ഉച്ചയ്ക്ക്് ശേഷം കോടതി പരിഗണിക്കുന്നുണ്ട്.അതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി പരിഗണക്കുന്നത് ഈ മാസം 29 ലേക്ക് കോടതി മാറ്റി.

Tags:    

Similar News