അലിഗഢ് പ്രതിഷേധം: ബൈക്കുകള്‍ തകര്‍ത്ത പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് പോലിസുകാര്‍ ബൈക്കുകള്‍ തകര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Update: 2020-02-25 06:25 GMT

ലഖ്‌നോ: അലിഗഢ് സര്‍വകലാശാലയില്‍ കഴിഞ്ഞ ഡിസംബറിലുണ്ടായ സംഘര്‍ഷത്തിനിടെ ക്യാമ്പസിന് പുറത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ തകര്‍ത്ത പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് അലഹബാദ് ഹൈക്കോടതി. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച ജാമിഅ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അലിഗഢിലും പ്രതിഷേധം നടന്നത്.

പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് പോലിസുകാര്‍ ബൈക്കുകള്‍ തകര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദൃശ്യത്തിലുള്ള പോലിസുകാരെ തിരിച്ചറിഞ്ഞ് നടപടി എടുക്കണമെന്നാണ് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പോലിസും വിദ്യാര്‍ഥികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണം നടത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഉത്തര്‍പ്രദേശ് പോലിസിനോട് കോടതി ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ബൈക്കുകള്‍ തകര്‍ക്കുകയും വിദ്യാര്‍ഥികളെ അനാവശ്യമായി തടയുകയും ചെയ്ത പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ യുപി ഡിജിപിക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ആറ് വിദ്യാര്‍ഥികള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. വിദ്യാര്‍ഥികളുമായി മികച്ച ആശവിനിമയം സാധ്യമാക്കാനും സര്‍കലാശാല അധികൃതരോട് കോടതി ആവശ്യപ്പെട്ടു. 

Tags:    

Similar News