വെസ്റ്റ് ബാങ്കില്‍ രണ്ടു ഫലസ്തീനി യുവാക്കള്‍ കൊലപ്പെട്ടു; ഒരാളെ സൈന്യം വെടിവച്ച് കൊന്നു, മറ്റൊരാളെ കാറിടിച്ച് കൊലപ്പെടുത്തി

സയണിസ്റ്റ് സൈന്യത്തിന്റെ വെടിയേറ്റ് 21കാരനും ജൂത കുടിയേറ്റക്കാരന്‍ കാറിടിച്ച് വീഴ്ത്തിയ 25കാരനുമാണ് കൊല്ലപ്പെട്ടത്

Update: 2022-01-07 05:12 GMT

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ വ്യത്യസ്ഥ സംഭവങ്ങളിലായി രണ്ട് ഫലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സയണിസ്റ്റ് സൈന്യത്തിന്റെ വെടിയേറ്റ് 21കാരനും ജൂത കുടിയേറ്റക്കാരന്‍ കാറിടിച്ച് വീഴ്ത്തിയ 25കാരനുമാണ് കൊല്ലപ്പെട്ടത്.നാബ്ലസിന് കിഴക്കുള്ള ബലത അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ അധിനിവേശ സേന നടത്തിയ റെയ്ഡിലാണ് 21 കാരനായ ബക്കീര്‍ ഹഷാഷിന് വെടിയേറ്റത്. ഉടന്‍ റാഫിദിയ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പെ മരിച്ചിരുന്നു. 2022ല്‍ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയ ആദ്യ ഫലസ്തീനിയാണ് അദ്ദേഹം.

അതിനിടെ, ഇസ്രായേല്‍ ബെയ്റ്റ് സിറ ചെക്ക്‌പോസ്റ്റില്‍ ഇസ്രായേലി കുടിയേറ്റക്കാരന്‍ 25 കാരനായ

ഫലസ്തീന്‍ യുവാവ് മുസ്തഫ ഫലാനു മേല്‍ കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. ഹലാന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരണത്തിന് കീഴടങ്ങി. ജോലിക്ക് പോവുകയായിരുന്ന ഫലാനെ കുടിയേറ്റക്കാരന്‍ മര്‍ദ്ദിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. പിന്നാലെ ഒരു വയസ്സുള്ള പെണ്‍കുട്ടിയുടെ പിതാവായ ഫലാനു മേല്‍ കാര്‍ കയറ്റി ഇറക്കുകയായിരുന്നു.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെയും അവരുടെ സ്വത്തുക്കള്‍ക്കെതിരെയും ഇസ്രായേല്‍ കുടിയേറ്റക്കാരുടെ അക്രമം പതിവാണ്. അധിനിവേശ അധികാരികള്‍ ഇതിനെതിരെ നടപടിയെടുക്കുന്നത് അപൂര്‍വമാണ്.

ഇസ്രയേലി മനുഷ്യാവകാശ പ്രസ്ഥാനമായ പീസ് നൗ പറയുന്നതനുസരിച്ച്, കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഏകദേശം 6,66,000 കുടിയേറ്റക്കാരും 145 വലിയ സെറ്റില്‍മെന്റുകളും 140 ഔട്ട്‌പോസ്റ്റുകളുമുണ്ട്. അന്താരാഷ്ട്ര നിയമപ്രകാരം എല്ലാം നിയമവിരുദ്ധമാണ്.

Tags:    

Similar News