ആറ് മാസത്തിനിടെ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരേ 135 വര്‍ഗീയ ആക്രമണങ്ങള്‍; ആരാധനയും സുവിശേഷ പ്രവര്‍ത്തനവും തടയുന്നതായി റിപ്പോര്‍ട്ട്

ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികള്‍ക്കെതിരായ വിദ്വേഷവും അക്രമവും വ്യാപകമായതായും രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ കൊറോണ ലോക്ക്ഡൗണ്‍ കാലത്തും ആക്രമണം നിരവധി മടങ്ങ് വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Update: 2020-07-15 02:52 GMT

ന്യൂഡല്‍ഹി: ആറ് മാസത്തിനിടെ ഇന്ത്യയില്‍ ക്രൈസ്ത വിഭാഗങ്ങള്‍ക്കെതിരേ 135 വര്‍ഗീയ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ ഓഫ് ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ (ഇഎഫ്ആര്‍എല്‍സി) 2020ലെ അര്‍ദ്ധ വാര്‍ഷിക റിപ്പോര്‍ട്ടാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടത്.

ആരാധനയും സുവിശേഷ പ്രവര്‍ത്തനങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അരങ്ങേറിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വര്‍ഗീയ അക്രമങ്ങള്‍ക്കെതിരെ കേന്ദ്രം സമഗ്രമായ ദേശീയ നിയമനിര്‍മ്മാണം നടത്തണമെന്നും നിയമവാഴ്ച നടപ്പാക്കണമെന്നും വിഭാഗീയ വിദ്വേഷം, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സംഘങ്ങളെ അറസ്റ്റ് ചെയ്യണമെന്നും ക്രിസ്ത്യന്‍ പുരോഹിതര്‍ക്കെതിരെ മതപരിവര്‍ത്തന ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തടയുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഇവാഞ്ചലിക്കല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികള്‍ക്കെതിരായ വിദ്വേഷവും അക്രമവും വ്യാപകമായതായും രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ കൊറോണ ലോക്ക്ഡൗണ്‍ കാലത്തും ആക്രമണം നിരവധി മടങ്ങ് വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാധ്യമ പ്രവര്‍ത്തകരുടെ നിലവിലെ സാഹചര്യവും ലോക്ക് ഡൗണ്‍ കാരണം വസ്തുതാന്വേഷണ സംഘങ്ങള്‍ക്ക് ആക്രമണങ്ങള്‍ നടന്ന പ്രദേശത്ത് എത്തിച്ചേരാന്‍ കഴിയാത്തതും മൂലം പൂര്‍ണമായ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 33 പേജുള്ള സമഗ്ര റിപ്പോര്‍ട്ടിന് 'ഇന്ത്യയിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായ വിദ്വേഷ, ആസൂത്രിക ആക്രമണങ്ങള്‍' എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. കൊവിഡ് വ്യാപനം തുടരുമ്പോഴും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് വിമുഖത കാണിക്കുന്നതും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നതിന് കാരണമാക്കിയിട്ടുണ്ട്.

32 ആക്രമണങ്ങള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത യുപിയിലാണ് ക്രൈസ്ത വിഭാഗങ്ങള്‍ക്കെതിരേ കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത്. തമിഴ്‌നാട്ടിലും ക്രൈസ്തവര്‍ക്കെതിരെ വ്യാപക ആക്രമണം നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കന്‍ നഗരമായ ഗോരഗ്പൂരിലെ ഗോരഖ്‌നാത് ക്ഷേത്രത്തിന്റെ മത മേധാവിയായ യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചത് ആശങ്കാജനകമാണ്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാട്ടല്‍ നിന്നും വളരെ അസ്വസ്ഥവും ഭയാനകവുമായ ആക്രമണങ്ങള്‍ തലക്കെട്ടുകളില്‍ ഇടം നേടി. റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ നാലിന് ഒഡീഷയിലെ മല്‍ക്കംഗിരി ജില്ലയിലെ കെണ്ടുഗുഡ ഗ്രാമത്തില്‍ നടന്നതാണ് ക്രൈസ്തവ വിഭാഗത്തിനെതിരായ ഏറ്റവും ക്രൂരമായ ആക്രമണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 14 വയസ്സുകാരനേയാണ് ആള്‍ക്കൂട്ടം ക്രൂരമായി കല്ല് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം കഷണങ്ങളാക്കി പലയിടത്തും കുഴിച്ചിട്ടു. ഇരയും അച്ഛനുള്‍പ്പെടെയുള്ള കുടുംബവും മൂന്ന് വര്‍ഷം മുമ്പ് ക്രിസ്തുമതം സ്വീകരിച്ചതായി എഫ്‌ഐആറില്‍ പോലിസ് രേഖപ്പെടുത്തി. അതിനുശേഷം ഗ്രാമവാസികളില്‍ ചിലര്‍ അവരെ ഉപദ്രവിച്ചിരുന്നു. ഈ ഗ്രാമത്തിലെ ക്രിസ്ത്യാനികള്‍ നിരവധി ഭീഷണികള്‍ നേരിടുന്നുണ്ടെന്നും വര്‍ഗീയവാദികള്‍ നിരന്തരം ഉപദ്രവിക്കപ്പെടുകയാണെന്നും പാസ്റ്റര്‍ കോഷ മൊസാക്കി പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയിലും ക്രൈസ്തവര്‍ ആക്രമണത്തിന് ഇരയായിരുന്നു. ഈ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 4 പരാതികള്‍ മല്‍ക്കംഗിരി പോലിസ് സ്‌റ്റേഷനില്‍ നല്‍കിയിട്ടുണ്ട്. പാസ്റ്റര്‍ കോഷ മൊസാക്കി പറഞ്ഞു.

തമിഴ്‌നാട്ടിലെ ഒരു പോലിസ് സ്‌റ്റേഷനില്‍ അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവം വിവരിക്കുന്ന റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് ആണ് സംഭവത്തിന് പിന്നിലെന്നും ആരോപിക്കുന്നു. തമിഴ്‌നാട്ടിലെ ജാതി-രാഷ്ട്രീയ ഘടകങ്ങളും ആക്രമണത്തിന് കാരണമാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജയരാജിന്റേയും അദ്ദേഹത്തിന്റെ മകന്‍ ഇമ്മാനുവല്‍ ബെനിക്‌സിന്റേയും കസ്റ്റഡി കൊലപാതകത്തില്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ക്രൈസ്തവ-ദലിത് വിഭാഗങ്ങള്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News