ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം: ഇറാനെതിരേ യുഎസ്, ആരോപണം തള്ളി ഇറാന്‍

എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണം യുഎസ്ഇറാന്‍ സംഘര്‍ഷങ്ങള്‍ക്ക് ആക്കംകൂട്ടുമെന്ന ആശങ്ക ഉയരുന്നതിനിടെയാണ് ആരോപണവുമായി യുഎസ് മുന്നോട്ട് വന്നത്. ആക്രമണത്തെതുടര്‍ന്ന് എണ്ണവിലയില്‍ വര്‍ധനവുണ്ടായി.

Update: 2019-06-14 04:19 GMT

വാഷിങ്ടണ്‍: ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന കുറ്റപ്പെടുത്തലുമായി യുഎസ്. എന്നാല്‍, ആരോപണം ശക്തമായി നിഷേധിച്ച് ഇറാന്‍ രംഗത്തുവന്നു.

എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണം യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങള്‍ക്ക് ആക്കംകൂട്ടുമെന്ന ആശങ്ക ഉയരുന്നതിനിടെയാണ് ആരോപണവുമായി യുഎസ് മുന്നോട്ട് വന്നത്. ആക്രമണത്തെതുടര്‍ന്ന് എണ്ണവില ഉയരുകയും ചെയ്തിരുന്നു.

നോര്‍വീജിയന്‍ ഉടമസ്ഥതയിലുള്ള ഫ്രണ്ട് അള്‍ട്ടയര്‍, ജാപ്പാനീസ് ഉടമസ്ഥതയിലുള്ള കൊകുകാ കറേജിയസ് എന്നീ കപ്പലുകള്‍ക്ക്ു നേരെയാണ് ആക്രമണമുണ്ടായത്. അതേസമയം, ആക്രമണത്തിനു പിന്നില്‍ ആരെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല.ആക്രമണത്തെ തുടര്‍ന്ന് എണ്ണക്കപ്പലുകളില്‍ സ്‌ഫോടനമുണ്ടായതായും കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കപ്പലുകളിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഒരു മാസം മുന്‍പ് നാല് കപ്പലുകള്‍ക്ക് നേരെയും സമാനമായ ആക്രമണം നടന്നിരുന്നു.

അതേസമയം, ജാപ്പാനീസ് ടാങ്കറിന് സമീപത്ത് നിന്നുള്ള പൊട്ടാത്ത ലിംപറ്റ് മൈന്‍ എന്നു കരുതുന്ന വസ്തുക്കള്‍ ഇറാന്‍ സൈന്യം നീക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിനു പിന്നിലെ എണ്ണവില നാലു ശതമാനം വര്‍ധിച്ചിരുന്നു.

Tags:    

Similar News