രമയ്‌ക്കെതിരായ എം എം മണിയുടെ ജല്‍പ്പനം അപലപനീയം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

Update: 2022-07-15 15:00 GMT

കൊച്ചി: ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമയ്‌ക്കെതിരേ എം എം മണി നിയമസഭയില്‍ നടത്തിയ ജല്‍പ്പനം അപലപനീയമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം. രമയെ വിധവയാക്കി നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ ശ്രമിക്കുന്ന മനുഷ്യത്വരഹിതമായ ചിന്താഗതിയുള്ളവര്‍ക്കേ തരംതാണ നിലയില്‍ ഇത്തരം പ്രസ്താവന നടത്താനാവൂ. വിധവയായത് വിധിയാണ്, സിപിഎം പാര്‍ട്ടി കോടതി നടപ്പാക്കിയ 'വിധി'. അതേസമയം, ഒരു വിഡ്ഢി ജന്മം കെട്ടേണ്ടി വന്നതാണ് എം എ മണിയുടെ വിധി.

ഇത്തരം കോമാളി ജന്‍മങ്ങളെ തലയിലേറ്റി നടക്കേണ്ടിവന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിധി തന്നെയാണ്. 51 വെട്ട് വെട്ടി വിധി നടപ്പാക്കിയവരില്‍ നിന്ന് ഇതിലേറെ മാന്യത പ്രതീക്ഷിക്കാനാവില്ല. നിയമസഭയെ മലീമസമാക്കുന്ന ഇത്തരം വ്യക്തികളില്‍ നിന്ന് സംസ്ഥാനത്തെ മുക്തമാക്കാന്‍ ഉതകുന്ന ജനാധിപത്യപരമായ, ജനകീയ വിധി ഇത്തരക്കാര്‍ക്കെതിരേ ഉയരുകയാണ് വേണ്ടത്. സംഘപരിവാരത്തിന് കുഴലൂത്ത് നടത്തി ഭരണം നിലനിര്‍ത്തേണ്ട വിധിയാണ് നിലവില്‍ ഇടതുപക്ഷത്തിനുള്ളത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മനുഷ്യത്വ വിരുദ്ധമായ രാഷ്ട്രീയത്തിനും സ്ത്രീ വിരുദ്ധതയ്ക്കുമെതിരെ നിലകൊള്ളുന്ന കെ കെ രമയുടെ പ്രതിബദ്ധത അഭിനന്ദനാര്‍ഹമാണെന്നും മേരി എബ്രഹാം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News