പ്രതിയാക്കിയത് 157 കേസുകളില്‍; കുറ്റക്കാരിയല്ലെന്നുകണ്ട്‌ കോടതി മോചിപ്പിച്ചത് 12 വര്‍ഷങ്ങള്‍ക്കു ശേഷം

2007ല്‍ ഭര്‍ത്താവ് ജയ്പാല്‍ എന്ന ചന്ദ്രശേഖര്‍ റെഢി, മഹേന്ദ്ര എന്നിവര്‍ക്കൊപ്പമാണ് ചത്തീസ്ഗഢില്‍നിന്ന് നിര്‍മലക അറസ്റ്റിലാവുന്നത്. .

Update: 2019-04-07 09:26 GMT

ഭോപ്പാല്‍/റായ്പൂര്‍: മാവോവാദി ബന്ധമാരോപിച്ച് ഭരണകൂടവും പോലിസും തുറങ്കിലടച്ച യുവതിക്ക് 12 വര്‍ഷത്തിനു ശേഷം മോചനം. പോലിസ് രജിസ്റ്റര്‍ ചെയ്ത 157 കേസുകളിലും കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടതോടെയാണ് നിര്‍മലകയ്ക്ക് മോചനം സാധ്യമായത്.2007ല്‍ ഭര്‍ത്താവ് ജയ്പാല്‍ എന്ന ചന്ദ്രശേഖര്‍ റെഢി, മഹേന്ദ്ര എന്നിവര്‍ക്കൊപ്പമാണ് ചത്തീസ്ഗഢില്‍നിന്ന് നിര്‍മലക അറസ്റ്റിലാവുന്നത്.

മാവോവാദ സംഘടനയെന്ന് ഭരണകൂടം മുദ്രകുത്തിയ ദണ്ഡകാരണ്യ ക്രാന്തികാരി മഹിളാ സംഘതനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ഒന്നിനു പിറകെ ഒന്നൊന്നായി കേസുകള്‍ ചുമത്തുകയായിരുന്നു. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടു വര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവിനെ കോടതി മോചിപ്പിച്ചിരുന്നു. എന്നാല്‍, നിര്‍മലക ജയിലില്‍ തന്നെ തുടരുകയായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓരോ കേസുകളിലും കോടതി വെറുതെവിടുമ്പോള്‍ പോലിസ് പുതുതായി കേസുകള്‍ ചുമത്തുകയായിരുന്നു. 2015 വരെ ഇതു തുടര്‍ന്നു.

ദന്തേവാഡ കോടതിയുടെ മുമ്പാകെയുണ്ടായിരുന്ന അവസാന കേസില്‍ ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് തെളിയിക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടതോടെയാണ് മോചനം സാധ്യമായത്. ഈ 157 കേസുകളില്‍ 137 എണ്ണവും ഇവര്‍ സ്വയം തന്നെയാണ് വാദിച്ചത്. ഭരണകൂടത്തിനെതിരേ കോടതിയെ സമീപിക്കില്ലെന്നും മറിച്ച് കുടുംബത്തോടൊപ്പം സ്വസ്ഥമായി കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും ജയില്‍ മോചിതയായ നിര്‍മലക മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News