ഇസ്രായേലില്‍ ബാഴ്‌സലോണയുടെ പ്രദര്‍ശന മല്‍സരം; എതിര്‍പ്പുമായി ഫലസ്തീന്‍

ഇസ്രായേലിലെ തീവ്ര വംശീയ ക്ലബായ ബെയ്തര്‍ ജറൂസലേമുമായാണ് ബാഴ്‌സലോണ പ്രദര്‍ശന മത്സരം തീരുമാനിച്ചിരിക്കുന്നത്.

Update: 2021-07-09 16:02 GMT

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട നഗരമായ ജെറുസലേമില്‍ വച്ച് സ്പാനിഷ്ട ഫുട്‌ബോള്‍ വമ്പന്‍മാരായ ബാഴ്‌സലോണയുടെ പ്രദര്‍ശന മത്സരം സംഘടിപ്പിക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ വിയോജിപ്പുമായി ഫലസ്തീന്‍. ഇസ്രായേലിലെ തീവ്ര വംശീയ ക്ലബായ ബെയ്തര്‍ ജറൂസലേമുമായാണ് ബാഴ്‌സലോണ പ്രദര്‍ശന മത്സരം തീരുമാനിച്ചിരിക്കുന്നത്.


ഈ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മത്സരം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ജിബ്രീല്‍ റജൂബ് ഫിഫക്ക് കത്തയച്ചിട്ടുണ്ട്.

ഒരു ക്ലബിന്റെയും സൗഹൃദ മത്സരങ്ങള്‍ എങ്ങനെ, എവിടെ സംഘടിപ്പിക്കണമെന്ന് പറയാന്‍ തങ്ങള്‍ക്ക് അവകാശമില്ലെങ്കിലും നിര്‍ദ്ദിഷ്ട മത്സര വേദിയായി ജെറുസലേമിനെ തിരഞ്ഞെടുത്തതിനെ എതിര്‍ക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് യൂറോപ്യന്‍, ഏഷ്യന്‍ ഫുട്‌ബോള്‍ സംഘടനകളായ യുവേഫ, എഎഫ്‌സി അസോസിയേഷനുകള്‍ക്ക് അയച്ച കത്തില്‍ ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര നിയമ പ്രകാരം ജറുസലേം വിഭജിത നഗരമാണ്. അതിന്റെ കിഴക്കന്‍ ഭാഗം അധിനിവേശ ഫലസ്തീന്‍ ഭൂമിയായാണ് കണക്കാക്കപ്പെടുന്നുണ്ട്. ഈ ഭാഗത്ത് നടക്കുന്ന ഏതൊരു ഫുട്‌ബോള്‍ മത്സരങ്ങളും ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ അധികാരപരിധിയിലാണ് വരുന്നത്. ഇവിടെ മത്സരം സംഘടിപ്പിക്കുന്നത് തങ്ങളുടെ അവകാശത്തിന്റെ ലംഘനമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. നിര്‍ദിഷ്ട മത്സരത്തിനൊപ്പമുള്ള ഇവന്റുകളില്‍ പഴയ നഗരത്തിലെ അധിനിവേശ കിഴക്കന്‍ ജറുസലേമിനുള്ളില്‍ നടക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നു, അത് 'ഞങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണ്' എന്ന് റജൂബ് പറഞ്ഞു.

ആഗസ്ത് നാലിന് മല്‍ഹ ജില്ലയില്‍ വെച്ചാണ് മത്സരം തീരുമാനിച്ചിരിക്കുന്നത്. 1948ല്‍ സയണിസ്റ്റുകള്‍ അധിനിവേശം നടത്തിയ ഫലസ്തീന്‍ ഗ്രാമമാണിത്. തീവ്ര വംശീയത മാത്രം പ്രചരിപ്പിക്കുയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വലതുപക്ഷ സ്വാധീനമുള്ള ഇസ്രായേല്‍ ക്ലബായ ബെയ്തര്‍ ജറൂസലേമുമായാണ് മല്‍സരം സംഘടിപ്പിക്കുന്നത്.

Tags:    

Similar News