കൊവിഡ് പ്രതിസന്ധി: അമേരിക്കയിൽ വാടകയ്ക്ക് പകരം സ്ത്രീകളെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നു

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇത്തരത്തിലുള്ള പരാതികളുടെ എണ്ണം കുതിച്ചുയര്‍ന്നു

Update: 2020-04-18 17:38 GMT

വാഷിങ്ടണ്‍: യുഎസില്‍ ഹവായിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപോര്‍ട്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പലര്‍ക്കും തൊഴിലും ശമ്പളവുമില്ലാത്ത അവസ്ഥ സ്ത്രീകള്‍ക്ക് നേരെ ലൈം​ഗിക ചൂഷണം നടക്കുന്നതായാണ് റിപോർട്ട്.

താമസിക്കുന്ന കെട്ടിടങ്ങളുടെ വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ പല സ്ത്രീകള്‍ക്കും ചൂഷണം നേരിടേണ്ടിവരുന്നതായാണ് എന്‍ബിസി ന്യൂസ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കെട്ടിട ഉടമകള്‍ വാടകയ്ക്ക് പകരം സ്ത്രീകളെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇത്തരത്തിലുള്ള പരാതികളുടെ എണ്ണം കുതിച്ചുയര്‍ന്നെന്നാണ് ഹവായി സ്റ്റേറ്റ് വനിതാ കമ്മീഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഖാറ ജബോള കാര്‍ലസിന്റെ പ്രതികരണം. ഈ പദവിയില്‍ ചുമതലയേറ്റ് രണ്ട് വര്‍ഷമായിട്ട് ആദ്യമായാണ് പരാതികളുടെ എണ്ണത്തില്‍ ഇത്തരത്തില്‍ വര്‍ധനയുണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു.

ചില കെട്ടിട ഉടമകള്‍ വാടകയ്ക്ക് പകരം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തുറന്നുപറയുകയാണ്. എന്നാല്‍ ഭൂരിഭാഗം പേരും ഇത്തരം തുറന്നുപറച്ചിലൊന്നുമില്ലാതെ വാടകക്കാരായ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നു. വാടക സംബന്ധിച്ച കാര്യം മൊബൈല്‍ ചാറ്റിങ്ങിലൂടെ പറയുന്നതിനിടെ ഒരു സ്ത്രീക്ക് അവരുടെ കെട്ടിട ഉടമ ലൈംഗികാവയവത്തിന്റെ ചിത്രം അയച്ചുനല്‍കിയ സംഭവമുണ്ടായി. ചില കെട്ടിട ഉടമകള്‍ വാടകക്കാരെ സ്വന്തം അപ്പാര്‍ട്ട്‌മെന്റുകളിലേക്ക് ക്ഷണിക്കുന്നെന്നും കാര്‍ലസ് പറഞ്ഞു.  

Similar News