ജ്യൂസ് കടയിലെ ദൃശ്യങ്ങള്‍ എടുത്തത് എന്തിന്? പ്രകാശന്‍ തമ്പിയെ ഇന്ന് ചോദ്യം ചെയ്യും

ബാലഭാസ്‌കറിന്റെ അപകടത്തില്‍ നിര്‍ണായകമായേക്കാവുന്ന മൊഴി പുറത്തുവന്ന സാഹചര്യത്തില്‍ കൂടിയാണ് ചോദ്യം ചെയ്യല്‍. തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ബാലഭാസ്‌കറും കുടുംബവും കൊല്ലത്ത് നിന്ന് ജ്യൂസ് കുടിച്ച കടയുടെ ഉടമ ഷംനാദാണ് നിര്‍ണായക വെളിപ്പെടുത്തലുമായെത്തിയത്.

Update: 2019-06-08 06:15 GMT

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന പ്രകാശന്‍ തമ്പിയെ ഇന്ന് ചോദ്യം ചെയ്യും. അപകടത്തിന് മുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതിലടക്കം നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.

ബാലഭാസ്‌കറിന്റെ അപകടത്തില്‍ നിര്‍ണായകമായേക്കാവുന്ന മൊഴി പുറത്തുവന്ന സാഹചര്യത്തില്‍ കൂടിയാണ് ചോദ്യം ചെയ്യല്‍. തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ബാലഭാസ്‌കറും കുടുംബവും കൊല്ലത്ത് നിന്ന് ജ്യൂസ് കുടിച്ച കടയുടെ ഉടമ ഷംനാദാണ് നിര്‍ണായക വെളിപ്പെടുത്തലുമായെത്തിയത്. സ്വര്‍ണകള്ളക്കടത്തില്‍ അറസ്റ്റിലായ പ്രകാശ് തമ്പി അപകടത്തിന് ശേഷം കടയിലെത്തി സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുയെന്നും ദിവസങ്ങള്‍ക്കു ശേഷം തിരിച്ചുകൊണ്ടുവന്നുവെന്നുമാണ് ഷംനാദിന്റെ മൊഴി. ആദ്യത്തെ അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍

ഡിവൈഎസ്പി ഹരികൃഷ്ണന്‍ ഉള്‍പ്പെട്ട ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളില്‍ നിന്ന് മൊഴിയെടുത്തത്. കേസില്‍ ആറ്റിങ്ങല്‍ പോലിസ് അന്വേഷണം തുടങ്ങിയ ശേഷമാണ് പ്രകാശ് തമ്പി എത്തിയതെന്നും സിസിടിവി ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയതെന്നുമാണ് ഷംനാദിന്റെ മൊഴി. ബാലഭാസ്‌കറിന്റെ മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സംഗീതജ്ഞനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്.

ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി തൊട്ടുപിന്നാലെ, ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണിയടക്കം രംഗത്തെത്തി. ക്രിമിനല്‍ കേസ് പ്രതികളായ പ്രകാശ് തമ്പിയുടെയും വിഷ്ണുവിന്റെയും നിര്‍ബന്ധപ്രകാരമാണ് ഡ്രൈവറായി അര്‍ജുനെ ബാലഭാസ്‌കര്‍ നിയമിച്ചതെന്നും ഉണ്ണി ആരോപിച്ചു. അപകടത്തിന് രണ്ട് മാസം മുമ്പ് മാത്രമാണ് ബാലഭാസ്‌കറിന്റെ ഡ്രൈവറായി അര്‍ജുനെത്തിയത്. ഇതിന് ശേഷമാണ് രണ്ട് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അര്‍ജുനെന്ന് അറിയുന്നതെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ പറയുന്നു.

അപകടമുണ്ടായി ബാലഭാസ്‌കറിന്റെ കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പ്രകാശ് തമ്പിയാണ് കാര്യങ്ങളെല്ലാം നിയന്ത്രിച്ചതെന്നാണ് അദ്ദേഹത്തിന്റെ ബന്ധു പ്രിയ വേണുഗോപാല്‍ ആരോപിച്ചത്. ബന്ധുക്കളെ ലക്ഷ്മിയെ കാണാന്‍ അനുവദിച്ചില്ലെന്നും പ്രകാശ് തമ്പിയുടെ പക്കലായിരുന്നു ഇവരുടെ ഫോണും എടിഎം കാര്‍ഡുമുള്‍പ്പെടെയുള്ള എല്ലാ വസ്തുക്കളുമെന്നും പ്രിയ വേണുഗോപാല്‍ ആരോപിച്ചിരുന്നു.

Tags: