സംഘരാഷ്ട്ര നിര്‍മിതിക്കായുള്ള വംശഹത്യകളെ ചെറുക്കുക: വെല്‍ഫെയര്‍ പാര്‍ട്ടി

നാളെ(വ്യാഴം) കേരളത്തിലെ 100 കേന്ദ്രങ്ങളില്‍ സംഘരാഷ്ട്ര നിര്‍മിതിക്കായുള്ള വംശഹത്യകളെ ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധ ജ്വാലകള്‍ സംഘടിപ്പിക്കുമെന്നു സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു

Update: 2019-07-31 12:04 GMT

തിരുവനന്തപുരം: സംഘപരിവാര്‍ വിഭാവന ചെയ്യുന്ന സവര്‍ണ്ണാധിപത്യ വംശീയ രാഷട്രം നര്‍മിക്കാനായാണ് രാജ്യമെങ്ങും മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കുമെതിരേ വംശീയ കൊലകള്‍ അരങ്ങേറുന്നതെന്നും രാജ്യത്തെ ജനങ്ങളൊന്നായി ഇതിനെ ചെറുക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പട്ടു.

നേരത്തെ പശുവിന്റെ പേര് പറഞ്ഞ് നടത്തിയ കൊലകള്‍ ഇപ്പോള്‍ ജയ് ശ്രീരാം വിളിക്കാത്തതിന്റെ പേരിലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഝാര്‍ഖണ്ഡിലെ തബ്‌രീസ് അന്‍സാരിയുടെ അരും കൊലക്ക് ശേഷമാണ് കഴിഞ്ഞ ദിവസം യുപിയില്‍ ഖാലിദ് എന്ന 17 കാരനെ ചുട്ടു കൊന്നത്. ഉത്തര്‍പ്രദേശിലെ ബലിയയില്‍ ശോഭ്‌നാഥ് പാസ്വാന്‍ എന്ന ദലിത് കച്ചവടക്കാരനെ തല്ലിക്കൊന്നതും കഴിഞ്ഞ ദിവസമാണ്. ഇത്തരം സംഭവങ്ങളെല്ലാം ആസൂത്രിതമായ മുന്നൊരുക്കത്തോടെ പോലിസിന്റെയും ഭരണകൂടത്തിന്റെയും പിന്തുണയോടെ നടക്കുന്നവയാണ്. ജനങ്ങളില്‍ ഭയം ജനിപ്പിച്ച് തങ്ങളുടെ സമഗ്രാധിപത്യത്തെ ഊട്ടിയുറപ്പിക്കാനുള്ള ആര്‍എസ്എസ് ഗൂഢാലോചനയുടെ പരിണിത ഫലങ്ങളാണിതെല്ലാം. ജനങ്ങള്‍ ഒന്നിച്ച് ചെറുത്തില്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്പ് തന്നെ അപകടത്തിലാവുന്ന സ്ഥിതി വിശേഷമാണുണ്ടാവുന്നത്.

സംഘപരിവാര്‍ രാജ്യത്ത് നടത്തുന്ന മുസ്‌ലിം-ദലിത് കൂട്ട കൊലകള്‍ക്കെതിരേ നിരന്തര പ്രക്ഷോഭങ്ങള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ആരംഭിക്കും. അതിന്റെ തുടക്കമെന്നോണം നാളെ(വ്യാഴം) കേരളത്തിലെ 100 കേന്ദ്രങ്ങളില്‍ സംഘരാഷ്ട്ര നിര്‍മിതിക്കായുള്ള വംശഹത്യകളെ ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധ ജ്വാലകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags: