യുഎപിഎ കേസ് എൻഐഎക്ക് കൈമാറിയത് മുഖ്യമന്ത്രിയുടെ അറിവോടെ: മുല്ലപ്പള്ളി

യുഎപിഎ എന്ന കരിനിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് അതേ നിയമത്തിന്റെ പേരില്‍ രണ്ട് മുസ്ലീം യുവാക്കളെ ബലിയാടാക്കിയത്.

Update: 2019-12-27 12:04 GMT

തിരുവനന്തപുരം: സിപിഎം അനുഭാവികളായിരുന്ന രണ്ട് മുസ്ലീം യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസ് എന്‍ഐഎക്ക് കൈമാറിയത് മുഖ്യമന്ത്രിയുടെയും പോലിസ് മേധാവിയുടെയും സമ്മതത്തോടെയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഡിജിപിയുടെ മുന്‍കാല എന്‍ഐഎ ബന്ധമുപയോഗിച്ച് മുഖ്യമന്ത്രിയുടെ ആഗ്രഹം പോലിസ് മേധാവി നടത്തികൊടുക്കുകയായിരുന്നു. യുഎപിഎ എന്ന കരിനിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് അതേ നിയമത്തിന്റെ പേരില്‍ രണ്ട് മുസ്ലീം യുവാക്കളെ ബലിയാടാക്കിയത്. യുഎപിഎ വിഷയത്തില്‍ സിപിഎമ്മിന് ഒരു ആത്മാര്‍ത്ഥതയില്ല. എന്‍ഐഎയുടെ തലയില്‍ വച്ച് ഈ കേസില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തുന്നത്. മുഖ്യമന്ത്രിയുടെ നടപടി ആ രണ്ട് ചെറുപ്പകാരോട് കാണിക്കുന്ന ക്രൂരതയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഫാസിസത്തിനെതിരായ ശക്തമായ പോരാട്ടം നടത്താന്‍ കഴിവുള്ള പ്രസ്ഥാനം കോണ്‍ഗ്രസാണ്. യുഎപിഎ കേസില്‍ ഒളിച്ചുകളിച്ചത് പോലെ പൗരത്വ നിയമത്തിലും സിപിഎമ്മും സര്‍ക്കാരും ഒളിച്ചുകളി നടത്തുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാസ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രീയ പ്രതിഷേധ വേദിയില്‍പ്പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിതിഷായേയും ശക്തമായി വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഇരുവരോടും മുഖ്യമന്ത്രി എന്നും മമത പുലര്‍ത്തിയിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ മാത്രമായിരുന്ന അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ ഔദ്യോഗിക ഉദ്ഘാടനം പോലും കഴിഞ്ഞിട്ടില്ലാത്ത കണ്ണൂര്‍ വിമാനത്താവളം സകല ചട്ടങ്ങളും ലംഘിച്ച് കൊണ്ട് അദ്ദേഹത്തിന് പറന്നിറങ്ങാന്‍ തുറന്ന് കൊടുത്തതും അമിതിഷാ സന്ദര്‍ശനം നടത്തുന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി റോഡുകള്‍ രാജവീഥിയാക്കി ഒരുക്കിയതും കേരളം മറന്നിട്ടില്ല. പഴയ ജനസംഘത്തോടും പുതിയ ബിജെപിയോടും മുഖ്യമന്ത്രിക്ക് എന്നും മൃദുസമീപനമാണ്. മുഖ്യമന്ത്രിയുടെ ഈ കപടമുഖം തിരിച്ചറിയാന്‍ കേരളത്തിലെ മതനിരപേക്ഷ കക്ഷികള്‍ക്ക് കഴിയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Tags:    

Similar News