കാസര്‍കോട് ബൈക്ക് ലോറിയില്‍ ഇടിച്ച് വിദ്യാര്‍ഥിയടക്കം രണ്ടു പേര്‍ മരിച്ചു

പരപ്പ തുമ്പ കോളനിയിലെ നാരായണന്റെയും ശാരദയുടെയും മകന്‍ ഉമേഷ് (22), പരേതനായ അമ്പാടിയുടെയും അമ്മാളുവിന്റെയും മകന്‍ മണികണഠന്‍ (18) എന്നിവരാണ് മരിച്ചത്.

Update: 2022-10-19 16:30 GMT

വെള്ളരിക്കുണ്ട്: കനകപ്പള്ളിത്തട്ടില്‍ പാര്‍സല്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. പരപ്പ തുമ്പ കോളനിയിലെ നാരായണന്റെയും ശാരദയുടെയും മകന്‍ ഉമേഷ് (22), പരേതനായ അമ്പാടിയുടെയും അമ്മാളുവിന്റെയും മകന്‍ മണികണഠന്‍ (18) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. വെള്ളരിക്കുണ്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എതിരേവന്ന ബൈക്കും ഏറാന്‍ചീറ്റ റോഡ് കവലയില്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവസമയത്ത് ചെറിയതോതില്‍ മഴപെയ്യുന്നുണ്ടായിരുന്നു. എതിരേ വന്ന വാഹനത്തെ മറികടക്കുന്നതിനിടെയില്‍ നിയന്ത്രണം വിട്ട് ബൈക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തെറിച്ചുവീണ് അബോധാവസ്ഥയിലായ ഇരുവരെയും ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

കൂലിത്തൊഴിലാളിയാണ് ഉമേഷ്. സഹോദരങ്ങള്‍: ഉണ്ണിമായ, ഉണ്ണിക്കൃഷ്ണന്‍, മനു. മാലോത്ത് കസബ സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് മണികണ്ഠന്‍. സഹോദരങ്ങള്‍: അനിത, അനീഷ്. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തി തുടര്‍നടപടികളെടുത്തു. മൃതദേഹങ്ങള്‍ ജില്ലാ ആസ്പത്രിയില്‍.




Tags: