അരിയല്ലൂരില്‍ സംഘപരിവാര്‍ കാര്യാലയം അഗ്‌നിക്കിരയാക്കി

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പട്രോളിങ്ങിനെത്തിയ പരപ്പനങ്ങാടി പോലിസ് സംഘമാണ് കെട്ടിടം കത്തുന്നത് ആദ്യമായി കണ്ടത്. അടുത്ത വീടുകളില്‍നിന്നും വെള്ളമെടുത്ത് ഏറെ നേരം പണിപ്പെട്ടാണ് പോലിസ് തീയണച്ചത്. അരിയല്ലൂര്‍ ഗ്രാമീണബാങ്കിന് മുന്‍വശത്തുള്ള ഇരുനില ക്കെട്ടിടത്തിലെ മുകള്‍നിലയിലാണ് കാര്യാലയം പ്രവര്‍ത്തിക്കുന്നത്.

Update: 2019-01-17 06:16 GMT

മലപ്പുറം: വള്ളിക്കുന്ന് അരിയല്ലൂരിലെ റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ സംഘപരിവാര്‍ കാര്യാലയം അഗ്‌നിക്കിരയാക്കി. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പട്രോളിങ്ങിനെത്തിയ പരപ്പനങ്ങാടി പോലിസ് സംഘമാണ് കെട്ടിടം കത്തുന്നത് ആദ്യമായി കണ്ടത്. അടുത്ത വീടുകളില്‍നിന്നും വെള്ളമെടുത്ത് ഏറെ നേരം പണിപ്പെട്ടാണ് പോലിസ് തീയണച്ചത്. അരിയല്ലൂര്‍ ഗ്രാമീണബാങ്കിന് മുന്‍വശത്തുള്ള ഇരുനില ക്കെട്ടിടത്തിലെ മുകള്‍നിലയിലാണ് കാര്യാലയം പ്രവര്‍ത്തിക്കുന്നത്.

താഴത്തെ നിലയില്‍ വ്യാപാരസ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. മേല്‍ക്കൂര ഓടായതിനാല്‍ ഒരുഭാഗം മുഴുവനും തീ പടര്‍ന്നുകയറി കത്തിയിട്ടുണ്ട് വാതിലിന്റെ പൂട്ടുതകര്‍ത്താണ് അക്രമികള്‍ അകത്തു കയറിയത്. ജനലുകളും വാതിലുകളും കത്തിനശിച്ചിട്ടുണ്ട്. രണ്ട് ഡസ്‌കും ബെഞ്ചും 25 ഫൈബര്‍ കസേരകളും ഘോഷ് വാദ്യോപകരണങ്ങളും ടിവി, സെറ്റ് ഓഫ് ബോക്‌സ്, ഫാന്‍ മുതലായ ഇലക്ട്രിക് ഉപകരണങ്ങളും അഗ്‌നിക്കിരയായിട്ടുണ്ട്. ശബരിമല കര്‍മസമിതിയുടെ കഴിഞ്ഞ മൂന്നിലെ ഹര്‍ത്താലില്‍ പ്രദേശത്ത് വ്യാപകമായ അക്രമമുണ്ടായിരുന്നു.

അന്ന് വൈകീട്ട് മാരകായുധങ്ങളടക്കം സംഘടിച്ചെത്തിയ സിപിഎം പ്രകടനക്കാര്‍ ഈ ഓഫിസിനു നേരെ കല്ലെറിഞ്ഞിരുന്നതായും ഇതിന്റെ തുടര്‍ച്ചയാണ് സംഭവമെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. രാഷ്ട്രീയ സ്വയംസേവസംഘം പ്രാന്ത സേവാ പ്രമുഖ് പ്രമോദ്, വിഭാഗ് സംഘചാലക് കെ ചാരു, വിഭാഗ് സേവാപ്രമുഖ് എ അയ്യപ്പന്‍, ജില്ലാ സേവാപ്രമുഖ് പി മനോജ് പരപ്പനങ്ങാടി, ഖണ്ഡ് കാര്യവാഹ് സി പി ജയപ്രകാശ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.




Tags: