ബാണാസുരമലയില്‍ കാട്ടുതീ വ്യാപിക്കുന്നു; വെന്തമരുന്നത് കോടികളുടെ വനസമ്പത്ത്

വ്യാഴാഴ്ച രാത്രി മുതല്‍ ഏഷ്യയിലെ പ്രധാന മഴക്കാടുകളടക്കം കത്തിയമരുകയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കാട്ടുതീയുടെ വ്യാപ്തി ആശങ്കാജനകമാണ്. ഹെക്ടര്‍ കണക്കിന് വനഭൂമിയും റവന്യൂ ഭൂമിയും കത്തിനശിച്ചു.

Update: 2019-02-23 15:41 GMT

കല്‍പറ്റ: പശ്ചിമഘട്ടത്തിലെ പ്രധാന വനസമ്പത്തായ ബാണാസുര മലയില്‍ കാട്ടുതീ നിയന്ത്രണാതീതം. വ്യാഴാഴ്ച രാത്രി മുതല്‍ ഏഷ്യയിലെ പ്രധാന മഴക്കാടുകളടക്കം കത്തിയമരുകയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കാട്ടുതീയുടെ വ്യാപ്തി ആശങ്കാജനകമാണ്. ഹെക്ടര്‍ കണക്കിന് വനഭൂമിയും റവന്യൂ ഭൂമിയും കത്തിനശിച്ചു. അപൂര്‍വയിനം ഔഷധക്കാടുകളും അടിക്കാടുകളും പൂര്‍ണമായും കത്തിയമരുകയാണ്. വനം ഉദ്യോസ്ഥരുടെ തീയണയ്ക്കാനുള്ള പതിവ് നടപടികളൊന്നും ഫലം കാണുന്നില്ല.

നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലും സൗത്ത് വയനാട് വനം ഡിവിഷന്റെ കീഴിലുമുള്ള വനപ്രദേശത്താണ് ഒരേസമയത്ത് കാട്ടുതീ പടര്‍ന്നത്. കനത്ത ചൂടാണ് കാട്ടുതീക്ക് കാരണമെന്നാണ് നിഗമനം. എന്നാല്‍, വനം മാഫിയയാണ് കാട്ടുതീ പടര്‍ത്തിയതെന്നാണ് വയനാട് പ്രകൃതി സംരക്ഷണ സമിതിയടക്കം ആരോപിക്കുന്നത്. വാളാരംകുന്ന് മലയുടെ മുകള്‍ഭാഗത്തുള്ള റവന്യൂ ഭൂമിയില്‍നിന്നാണ് തീ ഉയര്‍ന്നതെന്നാണ് സൂചന. പിന്നീട് ഇത് കാപ്പിക്കളം ഭാഗത്തേക്ക് പടരുകയായിരുന്നു. കനത്ത കാറ്റുകാരണം വെള്ളിയാഴ്ച രാത്രിയില്‍ തീ നിയന്ത്രിക്കാനാവാതെ ആളിപ്പടര്‍ന്നു. വൈകീട്ടോടെ മാനന്തവാടി സെക്ഷന് കീഴിലുള്ള ഭാഗത്ത് കാട്ടുതീയുടെ ശക്തി കുറഞ്ഞു.

എന്നാല്‍, കാപ്പിക്കളം ഭാഗത്തുനിന്നുണ്ടായ തീയില്‍ ഹെക്ടര്‍ കണക്കിന് വനഭൂമിയിലെ മഴക്കാടുകള്‍ കത്തിയമര്‍ന്നുകൊണ്ടിരിക്കുകയാണ്. അധികൃതര്‍ക്ക് ഒരുവിധത്തിലും എത്തിപ്പെടാന്‍ കഴിയാത്ത പ്രദേശങ്ങളിലാണ് തീ വ്യാപിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രതിരോധനടപടികളുണ്ടായില്ലെങ്കില്‍ അതീവ പരിസ്ഥിതി പ്രധാന്യമുള്ള മേഖലകള്‍ മുഴുവന്‍ ചാമ്പലാവുമെന്നാണ് ആശങ്ക. ഇതുമൂലം വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതടക്കമുള്ള പ്രത്യാഘാതങ്ങളുമുണ്ടാവും.

Tags: