സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാക് പോര് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി

സമൂഹമാധ്യമം വഴി അസഭ്യ പ്രയോഗം നടത്തിയെന്ന കേസില്‍ നമോ ടി വി അവതാരക ശ്രീജ പ്രസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഉത്തരവ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പോര് നിയമവാഴ്ചയെ തകിടംമറിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ പോലിസ് ജാഗരൂകരാവണമെന്ന് കോടതി ഡിജിപിയോടും നിര്‍ദേശിച്ചു

Update: 2020-05-12 14:36 GMT

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാക് പോര് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി. സമൂഹമാധ്യമം വഴി അസഭ്യ പ്രയോഗം നടത്തിയെന്ന കേസില്‍ നമോ ടി വി അവതാരക ശ്രീജ പ്രസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഉത്തരവ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പോര് നിയമവാഴ്ചയെ തകിടംമറിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ പോലിസ് ജാഗരൂകരാവണമെന്ന് കോടതി ഡിജിപിയോടും നിര്‍ദേശിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള പോര് അതിരുവിടുന്നു. അപകീര്‍ത്തികരമായ പോസ്റ്റിനെതിരെ സമൂഹം അതേരീതിയില്‍ പ്രതികരിക്കുന്ന രീതി നിയമവാഴ്ച്ചയെതന്നെ തകിടം മറിക്കും. സമൂഹമാധ്യമങ്ങളിലൂടെയുള്ള വാക്‌പോരും വിദ്വേഷ പ്രചരണവും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ 50,000 രൂപയുടെ ബോണ്ടും രണ്ടാള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാട്ടില്‍ ക്രമസമാധാനവും നിയമവാഴ്ചയും ഉറപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. സമൂഹമാധ്യമങ്ങളില്‍ അസഭ്യമായ രീതിയില്‍ പോരടിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലിസ് കൂടുതല്‍ ജാഗ്രത കാട്ടണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രതിയുടെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം ആഭാസകരവും കോടതി ഉത്തരവില്‍ ഉള്‍പ്പെടുത്താന്‍ ആവാത്തവിധം മോശമാണെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. കൊറോണയുടെ പശ്ചാത്തലത്തില്‍ ജാമ്യാപേക്ഷകള്‍ ലിബറലായി പരിഗണിക്കണമെന്ന സാഹചര്യം വച്ചുകൊണ്ടും ജയിലിലെ തിരക്ക് കുറക്കണമെന്നുമുളള സുപ്രിം കോടതി നിര്‍ദേശം ഉള്ളതുകൊണ്ടുമാണ് പ്രതിക്ക് ജാമ്യം നല്‍കുന്നതെന്നും കോടതി പറഞ്ഞു.

Tags:    

Similar News