ലൗ ജിഹാദ് കെട്ടുകഥയുമായി സംഘപരിവാർ വീണ്ടും

അഞ്ചൽ സ്വദേശി ശ്രീലങ്കൻ യുവതിയെ വിവാഹം കഴിച്ചതിന്റെ മറപിടിച്ചാണ് കുപ്രചാരണം. ബിജെപിയുടെ മുഖപത്രമായ ജൻമഭൂമിയിൽ വ്യാജവാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു.

Update: 2019-07-23 04:36 GMT

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ലൗ ജിഹാദ് കെട്ടുകഥയുമായി സംഘപരിവാർ. അഞ്ചൽ സ്വദേശി ശ്രീലങ്കൻ യുവതിയെ വിവാഹം കഴിച്ചതിന്റെ മറപിടിച്ചാണ് കുപ്രചാരണം. ബിജെപിയുടെ മുഖപത്രമായ ജൻമഭൂമിയിൽ വ്യാജ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു.

അഞ്ചൽ ഇടമുളയ്ക്കൽ തുമ്പിക്കുന്ന് ആരിഫ മൻസിലിൽ ഷരീഫ് വിദേശത്തായിരിക്കെ ഇസ്ലാം മതം സ്വീകരിച്ച ഫരീദാബീവി എന്ന ശ്രീലങ്കൻ യുവതിയെ വിവാഹം കഴിച്ചിരുന്നു. കുവൈറ്റിൽ വച്ച് പരിചയപ്പെട്ട ഇരുവരും 2015ൽ  അഞ്ചലിലെത്തി കുടുംബ ജീവിതം ആരംഭിച്ചു. തട്ടുകട നടത്തിയാണ് ഇരുവരും ജീവിച്ചത്. ഷരീഫിന് നാട്ടിൽ മറ്റൊരു ഭാര്യയുമുണ്ട്. ഇവരുടെ സമ്മതമില്ലാത്തതിനാൽ ഫരീദയുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. എന്നാലും രണ്ടുപേരുടെയും ചിലവുകൾ വഹിച്ച് ഒപ്പം നിർത്താനായിരുന്നു ഷരീഫിന് താൽപര്യം.

ഇതിനിടെ ഒരുവർഷം മുമ്പ് ഫരീദയുടെ വിസാ കാലാവധി തീർന്നെങ്കിലും പുതുക്കാൻ ശ്രമിച്ചില്ല. അറിവില്ലായ്മ തന്നെയായിരുന്നു പ്രധാന കാരണമെന്ന് ഷരീഫ് പറഞ്ഞു. ചിലരോട് തിരക്കിയപ്പോൾ പുതുക്കി കിട്ടില്ലെന്ന് പറഞ്ഞു. എംബസി വഴി ബന്ധപ്പെട്ട് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലിസ് വിഷയത്തിൽ ഇടപെടുന്നത്. ഇതുസംബന്ധിച്ച് വന്ന ചില പത്രവാർത്തകൾ തെറ്റാണ്. വിസ പുതുക്കാതിരുന്നതൊഴിച്ചാൽ ഇതുവരെ നേരായ മാർഗത്തിലാണ് ജീവിച്ചത്. ഒരു കള്ളത്തരവും ചെയ്തിട്ടില്ല. പോലിസ് കേസുമില്ല. സംഭവത്തിൽ ഇടപെട്ട അഞ്ചൽ പോലിസ് മാന്യമായാണ് ഇടപ്പെട്ടത്. എസ്പി ഓഫിസിൽ നിന്നും പരമാവധി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

എസ്പി നിർദേശിച്ച പ്രകാരം ഇന്ന് പട്ടത്തുള്ള ഓഫീസിൽ കൈവശമുള്ള രേഖകളുമായി പോവുന്നുണ്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷരീഫ് പറഞ്ഞു. അതേസമയം, പത്രവാർത്തകളെ അഞ്ചൽ സിഐ തള്ളിക്കളഞ്ഞു. കൊല്ലം റൂറൽ എസ്പിക്ക് സംഭവത്തിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിൻമേൽ തുടർനടപടി സ്വീകരിക്കേണ്ടത് മേലുദ്യോഗസ്ഥരാണ്. ലൗ ജിഹാദ് പോലെയുള്ള കെട്ടുകഥകൾക്ക് അടിസ്ഥാനമില്ലെന്നും സംശയിക്കേണ്ടതായി ഒന്നുമില്ലെന്നും സിഐ വ്യക്തമാക്കി. 

Tags:    

Similar News