ശബരിമല: സുപ്രിംകോടതി വിധി മാനിക്കുന്നുവെന്ന് മുല്ലപ്പള്ളി

കഴിഞ്ഞ മണ്ഡലകാല സമയത്ത് സര്‍ക്കാരിന്റെ പ്രകോപനപരമായ സമീപനത്തിന്റെ ഭാഗമായുണ്ടായ തിക്താനുഭവങ്ങള്‍ കണക്കിലെടുത്ത് ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്താന്‍ മുന്‍കരുതലെടുക്കണം.

Update: 2019-11-14 09:21 GMT

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവിധി വിശാലബഞ്ചിന് വിട്ട സുപ്രിംകോടതി വിധിയെ മാനിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൂടുതല്‍ ഉചിതമായ ചര്‍ച്ചകളുണ്ടാവുന്നതിന് സഹായകരമാണ് കോടതി വിധി. കഴിഞ്ഞ മണ്ഡലകാല സമയത്ത് സര്‍ക്കാരിന്റെ പ്രകോപനപരമായ സമീപനത്തിന്റെ ഭാഗമായുണ്ടായ തിക്താനുഭവങ്ങള്‍ കണക്കിലെടുത്ത് ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്താന്‍ മുന്‍കരുതലെടുക്കണം. വനിതാ ആക്ടിവിസ്റ്റുകളെ അധികാരമുപയോഗിച്ച് മല ചവിട്ടിപ്പിക്കാനുള്ള നീക്കങ്ങളില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണം. യുവതീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് സാധൂകരിക്കുന്നതാണ് സുപ്രിം കോടതിയുടെ വിധി.

കോടതി വിധി മറിച്ചാണെങ്കില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വിശ്വസസംരക്ഷണത്തിനായി നിയമനിര്‍മാണം നടത്തുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ആജ്ഞേയവാദിയാണെങ്കിലും വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോവുമെന്ന് പറഞ്ഞ ജവഹര്‍ലാല്‍ നെഹ്രുവിന്റെ പാത പിന്തുടരുന്നവരാണ് കോണ്‍ഗ്രസുകാര്‍. ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന് പറഞ്ഞ ബിജെപി വിശ്വാസികളെ വഞ്ചിച്ചു. കോടതികള്‍ക്കെതിരേ എന്നും മുറവിളിക്കൂട്ടുന്ന സിപിഎം യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ കാണിച്ച തിടുക്കം ആത്മാര്‍ഥതയില്ലാത്തതാണെന്നും മുല്ലപ്പള്ളി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

Tags:    

Similar News