കോടിയേരിയുടെ യാത്രയ്ക്കു സാരഥ്യം വഹിക്കുന്നത് ആര്‍എസ്എസുകാരന്‍

ശബരിമല വിഷയം, വനിതാ മതില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും വിമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളിട്ടിരുന്നു

Update: 2019-02-26 14:57 GMT

കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന കേരള സംരക്ഷണയാത്രയ്ക്ക് സാരഥ്യം വഹിക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍. കൊട്ടാരക്കരയിലെത്തിയ യാത്രയില്‍ ജാഥാ നായകന്‍ കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച തുറന്ന വാഹനം ഓടിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍. ഇതേക്കുറിച്ച് സിപിഎം പ്രാദേശിക ഘടകത്തിലും സാമൂഹിക മാധ്യമങ്ങളിലും വിവാദം കൊഴുക്കുന്നു. വാഹനമോടിച്ചയാള്‍ ശബരിമല വിഷയം, വനിതാ മതില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും വിമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളിട്ടിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടെടുത്ത് പാര്‍ട്ടി ഘടകങ്ങളിലും വാട്‌സ് ആപ് കൂട്ടായ്മകളിലും രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഒരു പൈസപോലും കൊടുക്കരുത്, സര്‍ക്കാര്‍ 50 കോടി ചെലവാക്കി നിര്‍മ്മിക്കുന്ന മതിലാണ്, പ്രളയ ദുരിതമനുഭവിക്കുന്ന ജനത്തിന് കൊടുക്കാതെ കാണിക്കുന്ന ഈ തോന്ന്യാസത്തിന് കൂട്ടുനില്‍ക്കരുത് എന്നു തുടങ്ങിയ പോസ്റ്റുകളാണ് ഇയാള്‍ ഷെയര്‍ ചെയ്തിരുന്നത്. കൊട്ടാരക്കര പൂവറ്റൂരിലെ ഒരു കരാറുകാരന്റെ ഉടമസ്ഥതയിലുള്ള ജീപ്പാണ് കോടിയേരി യാത്രയ്ക്ക് ഉപയോഗിച്ചത്. എന്നാല്‍ ആര്‍ക്കും തെറ്റുതിരുത്തി ഈ പ്രസ്ഥാനത്തില്‍ അണിചേരാമെന്നു പറയുന്നവരോട്, നമുക്കെതിരെ പങ്കുവച്ച പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത് നീതി പുലര്‍ത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.




Tags:    

Similar News