രാജ്യസഭാ അംഗങ്ങളുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കല്‍: കാരണമറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം

തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാനുണ്ടായ കാരണം ഉള്‍പ്പെടെ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു.കേസ് മറ്റന്നാള്‍ കോടതി വീണ്ടും പരിഗണിക്കും.കേരളത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ചോദ്യം ചെയ്തു എസ് ശര്‍മ്മ എംഎല്‍എയും കേരള നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹരജികളിലാണ് കോടതിയുടെ നടപടി.

Update: 2021-04-07 10:43 GMT

കൊച്ചി: രാജ്യസഭാ അംഗങ്ങളുടെ കേരളത്തില്‍ നിന്നും ഒഴിവു വരുന്ന സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റി വെച്ചതിന്റെ കാരണം അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു.കേരളത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ചോദ്യം ചെയ്തു എസ് ശര്‍മ്മ എംഎല്‍എയും കേരള നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹരജികളിലാണ് കോടതിയുടെ നടപടി.തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാനുണ്ടായ കാരണം ഉള്‍പ്പെടെ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു.കേസ് മറ്റന്നാള്‍ കോടതി വീണ്ടും പരിഗണിക്കും.

നിലവിലുള്ള നിയമസഭയുടെ കാലാവധി തീരുന്നതിനു മുന്‍പു തിരഞ്ഞെടുപ്പു നടത്തുമെന്നു കമ്മീഷന്‍ മുന്‍പു കോടതിയില്‍ അറിയിച്ചിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ബോധിപ്പിച്ച നിലപാട് പിന്‍വലിക്കുകയാണെന്നും തിങ്കളാഴ്ച വിശദീകരണം സമര്‍പ്പിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. അതേ സമയം കേരള നിയമസഭയുടെ കാലാവധി തീര്‍ന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. സ്ഥിരം സഭയായ രാജ്യസഭയില്‍ ഒഴിവു വരുന്നതു ഭരണ ഘടന അനുവദിക്കുന്നില്ലെന്നും ഹരജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.സഭയില്‍ ഒഴിവു വരുന്ന തിയ്യതി മുതല്‍ പുതിയ അംഗം ഉണ്ടായിരിക്കണമെന്ന ഭരണഘടനയിലെ അനുച്ഛേദത്തിന്റെ ലംഘനമാണ് തിരഞ്ഞെടുപ്പു മരവിപ്പിച്ചതിലൂടെ സംഭവിച്ചിരിക്കുന്നതെന്നു ഹരജിക്കാര്‍ ആരോപിച്ചു.

കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഇപെടലിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പു മരവിച്ചതെന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും ഹരജിക്കാര്‍ വ്യക്തമാക്കി. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ അധികാരത്തില്‍ ഇടപെടാന്‍ നിയമ മന്ത്രാലയത്തിനു അവകാശമില്ലെന്നു ഹരജിക്കാര്‍ വാദിച്ചു.മാര്‍ച്ച് 17നു പ്രഖ്യാപിച്ച രാജ്യസഭാ തിരഞ്ഞെടുപ്പാണ് കമ്മീഷന്‍ മരവിപ്പിച്ചത്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട കമീഷന്റെ അധികാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നതിനെതിരെ കോടതി ഇടപെട്ട് പരിഹാരം നിര്‍ദ്ദേശിക്കണം. കേന്ദ്ര നിയമ മന്ത്രാലയം എന്തു നിര്‍ദ്ദേശമാണ് നല്‍കിയതെന്നു കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടില്ല. ഏപ്രില്‍ 21ന് ഒഴിവ് വരുന്ന വയലാര്‍ രവി, കെ കെ രാഗേഷ്, പി വി അബ്ദുള്‍ വഹാബ് എന്നീ എംപിമാരുടെ ഒഴുവകളിലേക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News