പോസ്റ്റൽ ബാലറ്റ്: വിശദമായ അന്വേഷണം നടത്തി 15നകം റിപോർട്ട് നൽകാൻ നിർദ്ദേശം

നൽകിയ പ്രാഥമിക റിപോർട്ട് ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ അംഗീകരിച്ചു. പോലിസ് അസോസിയേഷൻ ഇടപെടൽ എത്രത്തോളമുണ്ടായെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് വിശദമായ റിപോർട്ട് നൽകാനാണ് നിർദ്ദേശം.

Update: 2019-05-08 17:41 GMT

തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവി നൽകിയ പ്രാഥമിക റിപോർട്ട് ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ അംഗീകരിച്ചു. പോലിസ് അസോസിയേഷന്റെ ഇടപെടൽ എത്രത്തോളമുണ്ടായിട്ടുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് മേയ് 15നകം നൽകാൻ ഡിജിപിക്ക് നിർദ്ദേശം നൽകി.

പോലിസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളാണ് ചീഫ് ഇലക്ടറൽ ഓഫീസർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെ നൽകിയിട്ടുള്ള പരാതികളിലും അന്വേഷണം നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.

പോസ്റ്റൽ ബാലറ്റ് വിതരണം സംബന്ധിച്ച് ഡിജിപി നൽകിയ സർക്കുലറിലെ നിർദ്ദേശം പാലിക്കുന്നതിൽ പോലിസിന്റെ ജില്ലാ നോഡൽ ഓഫീസർമാർക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും.

പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് പരാമർശം നടത്തിയ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവൺമെന്റ് സർവന്റ്‌സ് കോണ്ടക്ട് റൂൾസ് പ്രകാരവും നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് അരുൺ മോഹൻ, രതീഷ്, രാജേഷ്‌കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരെയും അന്വേഷണം നടത്തും.

Tags:    

Similar News