പെട്ടിമുടി ദുരന്തത്തിലെ നാശനഷ്ടവും പുനരധിവാസവും; പ്രത്യേകസംഘം റിപോര്‍ട്ട് സമര്‍പ്പിച്ചു

സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നാശനഷ്ടങ്ങളുടെ അടിസ്ഥാന വിവരശേഖരണം, മരണമടഞ്ഞവരുടെ വിവരശേഖരണം, അനന്തരാവകാശികളെ കണ്ടെത്തല്‍, ധനസഹായവിതരണം വേഗത്തിലാക്കല്‍, പുനരധിവാസ നടപടികള്‍ തുടങ്ങിയ ജോലികള്‍ക്കാണ് 12 ജീവനക്കാരെ പെട്ടിമുടിയില്‍ നിയോഗിച്ചത്.

Update: 2020-09-04 18:35 GMT

ഇടുക്കി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തുന്നതിനും പുനരധിവാസം സാധ്യമാക്കുന്നതിനുമായുള്ള ജോലികള്‍ക്കായി നിയോഗിച്ച സ്‌പെഷ്യല്‍ ടീം ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചു. പെട്ടിമുടി ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണമായും നഷ്ടപ്പെട്ടവരുടെ പുനരധിവാസവും മരണമടഞ്ഞവര്‍ക്കായുള്ള ധനസഹായവും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ നിയോഗിച്ച 12 അംഗ സംഘമാണ് 15 ദിവസംകൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിച്ചത്.

മൂന്നാര്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ബിനു ജോസഫിന്റെയും തൊടുപുഴ താലൂക്ക് ഡെപ്യൂട്ടി തഹസീല്‍ദാര്‍ സക്കീര്‍ കെ എച്ചിന്റെയും നേതൃത്വത്തില്‍ 10 പേരും കലക്ടറേറ്റിലെത്തി എഡിഎം ആന്റണി സ്‌കറിയയുടെ സാനിധ്യത്തില്‍ റിപോര്‍ട്ട് കലക്ടര്‍ക്കു കൈമാറി. ദ്രുതഗതിയില്‍ ജോലി പൂര്‍ത്തീകരിച്ച റവന്യൂ ടീമിനെ കലക്ടര്‍ അഭിനന്ദിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നാശനഷ്ടങ്ങളുടെ അടിസ്ഥാന വിവരശേഖരണം, മരണമടഞ്ഞവരുടെ വിവരശേഖരണം, അനന്തരാവകാശികളെ കണ്ടെത്തല്‍, ധനസഹായവിതരണം വേഗത്തിലാക്കല്‍, പുനരധിവാസ നടപടികള്‍ തുടങ്ങിയ ജോലികള്‍ക്കാണ് 12 ജീവനക്കാരെ പെട്ടിമുടിയില്‍ നിയോഗിച്ചത്.

5 സംഘങ്ങളായി തിരിഞ്ഞാണ് ജോലികള്‍ നിര്‍വഹിച്ചത്. പെട്ടിമുടിയില്‍ നിന്നും ജില്ലാ കലക്ടറുമായി നേരിട്ടാണ് ഇവര്‍ ബന്ധപ്പെട്ടിരുന്നത്. ആദ്യഘട്ടത്തില്‍ ഓരോ ടീമുകളും ദുരന്തം സംബന്ധിച്ചുള്ള ഔദ്യോഗിക രേഖകള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നും ശേഖരിച്ചു. തുടര്‍ന്ന് ലഭ്യമാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ ഫീല്‍ഡ് പരിശോധനയിലൂടെയും ഉരുള്‍പൊട്ടലില്‍ മരണപ്പെടുകയോ പരിക്കുപറ്റുകയോ കാണാതാവുകയോ നാശനഷ്ടം സംഭവിക്കുകയോ ചെയ്തിട്ടുള്ള 82 പേരെ സംബന്ധിച്ചു അടിസ്ഥാന വിവരം ശേഖരിച്ചു.

സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗ്ഗരേഖകള്‍ക്ക് വിധേയമായി നാശനഷ്ടം തിട്ടപ്പെടുത്തി ഓരോ വ്യക്തിക്കും ലഭ്യമാകേണ്ട ദുരിതാശ്വാസ ധനസഹായം സംബന്ധിച്ച് മാനദണ്ഡങ്ങള്‍ക്കനുസൃതമായി രേഖപ്പെടുത്തലുകള്‍ നടത്തി അത് സഹിതമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കലക്ടറേറ്റില്‍ നിന്നും ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ജൂനിയര്‍ സൂപ്രണ്ടന്റ് പി ആര്‍ അനില്‍കുമാര്‍ ചെയ്തുനല്‍കിയിരുന്നു. മൂന്നാര്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ബിനു ജോസഫ്, തൊടുപുഴ താലൂക്ക് ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ എച്ച് സക്കീര്‍, മൂന്നാര്‍ സ്‌പെഷ്യല്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍മാരായ പി എച്ച് വിനോദ്, ജിബിന്‍ ഫ്രാങ്ക്‌ലിന്‍, കെടിഎച്ച് സെക്ഷന്‍ ഓഫിസര്‍ പി സജിത് കുമാര്‍, ദേവികുളം റവന്യു ഡിവിഷന്‍ ഓഫിസിലെ ഹെഡ് ക്ലാര്‍ക്ക് രാജേഷ് രാജ്, ദേവികുളം ആര്‍ഡി ഓഫിസ് റവന്യൂ ഇന്‍സ്‌പെക്ടര്‍ അലക്‌സ് സി ജോര്‍ജ്, സീനിയര്‍ ക്ലര്‍ക്കുമാരായ ഷൈജു ജോര്‍ജ്, എ ഇ ഷൈന്‍, പി എ ജോര്‍ജ്, റോണി ജോസ്, തൊടുപുഴ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസ് ക്ലര്‍ക്ക് ഷൈജു തങ്കപ്പന്‍ എന്നിവരാണ് 12 അംഗ ടീമിലുണ്ടായിരുന്നത്.

പെട്ടിമുടിയില്‍ ആഗസ്ത് ആറിന് രാത്രിയുണ്ടായ ഉരുള്‍പൊട്ടല്‍ 82 പേരെയാണ് ബാധിച്ചത്. ഇതില്‍ 12 പേരുടെ ജീവന്‍ രക്ഷിക്കാനായി. 66 ആളുകള്‍മരണപ്പെടുകയും ദിനേശ്കുമാര്‍ (22), കാര്‍ത്തിക (21), പ്രിയദര്‍ശിനി (11), കസ്തൂരി (20) എന്നിവരെയാണ് ഇനി കണ്ടെത്താനുമുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഇപ്പോഴും ഇവിടെ തിരച്ചില്‍ നടക്കുന്നുണ്ട്. 

Tags:    

Similar News