കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം: തൊഴിലാളി വര്‍ഗത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് ആര്‍ ചന്ദ്രശേഖരന്‍

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കുന്നതുപോലെ കോണ്‍ഗ്രസിന്റെ തൊഴിലാളി വര്‍ഗ പ്രസ്ഥാനമായ ഐഎന്‍ടിയുസിയക്കും പരിഗണന വേണം.ഒരിക്കലും മാറ്റി നിര്‍ത്തപ്പെടേണ്ട പ്രസ്ഥാനവും പ്രവര്‍ത്തകരുമല്ല ഐഎന്‍ടിയുസിയും അതിലെ പ്രവര്‍ത്തകരും. പ്രവര്‍ത്തകരുടെ ഈ ആഗ്രഹം കോണ്‍ഗ്രസ് പരിഗണിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്

Update: 2019-03-09 08:52 GMT

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തൊഴിലാളി വര്‍ഗത്തിനും കോണ്‍ഗ്രസ് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കുന്നതുപോലെ കോണ്‍ഗ്രസിന്റെ തൊഴിലാളി വര്‍ഗ പ്രസ്ഥാനമായ ഐഎന്‍ടിയുസിയക്കും പരിഗണന വേണമെന്ന് ലക്ഷോപലക്ഷം വരുന്ന ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു.ഒരിക്കലും മാറ്റി നിര്‍ത്തപ്പെടേണ്ട പ്രസ്ഥാനവും പ്രവര്‍ത്തകരുമല്ല ഐഎന്‍ടിയുസിയും അതിലെ പ്രവര്‍ത്തകരും. പ്രവര്‍ത്തകരുടെ ഈ ആഗ്രഹം കോണ്‍ഗ്രസ് പരിഗണിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്.അംഗബലത്തില്‍ രാജ്യത്ത് മറ്റേതു തൊഴിലാളി സംഘടനയേക്കാളും മുന്നില്‍ തന്നെയാണ് ഐഎന്‍ടിയുസി എന്ന സത്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഐഎന്‍ടിയുസിക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നഭ്യര്‍ഥിച്ചുകൊണ്ട് 14 ജില്ലാ പ്രസിഡന്റുമാരും മറ്റു ഭാരവാഹികളും ഒപ്പിട്ട നിവദേനം കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് അടക്കമുള്ള പാര്‍ടി നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. പരിഗണിക്കാമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ടെന്നും അനൂകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

Tags:    

Similar News