പാലാരിവട്ടം മേല്‍പാലത്തിലെ ഭാര പരിശോധന: സര്‍ക്കാരിന്റെ ഹരജി തള്ളി; എത്രയും പെട്ടെന്ന് ഭാരപരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

ഈ കോടതി പുറപ്പെടുവിച്ച ഉത്തരവു ഒരു മാസമായിട്ടും നടപ്പാക്കാതെയാണ് ഇങ്ങനെ ഹരജിയുമായി വന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ഭാരപരിശോധന നീട്ടുക്കൊണ്ടുപോകുന്നതിന് ലക്ഷ്യം വച്ചുള്ള ഹരജിയാണിതെന്നും കോടതി വ്യക്തമാക്കി. എത്രയും പെട്ടെന്ന് ഭാരപരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു

Update: 2019-12-20 14:26 GMT

കൊച്ചി: തകരാറിലായതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന നടത്തേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടി് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി ഹൈക്കോടതി തള്ളി. ഭാരപരിശോധന നടത്താന്‍ തടസമെന്തെന്നു ചോദിച്ച കോടതി ഹരജി തള്ളി ഉത്തരവിട്ടു. ഈ കോടതി പുറപ്പെടുവിച്ച ഉത്തരവു ഒരു മാസമായിട്ടും നടപ്പാക്കാതെയാണ് ഇങ്ങനെ ഹരജിയുമായി വന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ഭാരപരിശോധന നീട്ടുക്കൊണ്ടുപോകുന്നതിന് ലക്ഷ്യം വച്ചുള്ള ഹരജിയാണിതെന്നും കോടതി വ്യക്തമാക്കി. എത്രയും പെട്ടെന്ന് ഭാരപരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

പാലം പൊളിക്കുന്നതിനു മുന്‍പു ഭാര പരിശോധന നടത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ഡിഎസ് കമ്പനിയും സ്ട്രക്ചറല്‍ എന്‍ജിനീയര്‍മാരുടെ സംഘടനയും ഉള്‍പ്പെടെ നല്‍കിയ ഹരജികളിലായിരുന്നു ഹൈക്കോടതി ഉത്തരവ്.അതേ സമയം ഭാരപരിശോധന നടത്താന്‍ സമയമെടുക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പാലത്തിന്റെ തകരാര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വലുതായതിനാല്‍ പൊളിച്ചു നിര്‍മിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് എന്നു ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. വിദഗ്ധ മുന്നറിയിപ്പ് പരിഗണിക്കാതെ പരിശോധന നടത്താനാവില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.ഏതെങ്കിലും ഏജന്‍സിയെക്കൊണ്ട് മൂന്നു മാസത്തിനകം ഭാരപരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ മാസമാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. ഇതിന്റെ ചെലവ് കരാര്‍ കമ്പനിയില്‍ നിന്ന് ഈടാക്കാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. 

Tags:    

Similar News