പാലാരിവട്ടം പാലം നിര്‍മാണ അഴിമതി: പാലം രൂപകല്‍പന ചെയ്ത കണ്‍സള്‍ട്ടന്‍സി ഉടമ റിമാന്റില്‍

വിജിലന്‍സ് ഇന്നലെ അറസ്റ്റു ചെയ്ത പാലത്തിന്റെ രൂപകല്‍പന നടത്തിയ നാഗേഷ് കണ്‍സള്‍ട്ടന്‍സി മാനേജിംഗ് പാര്‍ട്നര്‍ ബി വി നാഗേഷ്(59) നെയാണ് കോടതി റിമാന്റു ചെയ്തത്.അടുത്ത മാസം മൂന്നു വരെയാണ് റിമാന്റു ചെയ്തിരിക്കുന്നത്

Update: 2020-11-20 10:37 GMT

കൊച്ചി:പാലാരിവട്ടം മേല്‍പാലം നിര്‍ണ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഇന്നലെ അറസ്റ്റു ചെയ്ത പാലത്തിന്റെ രൂപകല്‍പന നടത്തിയ നാഗേഷ് കണ്‍സള്‍ട്ടന്‍സി മാനേജിംഗ് പാര്‍ട്നര്‍ ബി വി നാഗേഷ്(59) നെ കോടതി റിമാന്റു ചെയ്തു.അടുത്ത മാസം മൂന്നു വരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നാഗേഷിനെ റിമാന്റു ചെയ്തത്. മൂവാറ്റു പുഴ സബ് ജയിലിലേക്കാണ് അയച്ചിരിക്കുന്നത്. നാഗേഷ് സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷ കോടതി 24 ന് പരിഗണിക്കും.കേസിലെ 13ാം പ്രതിയാണ് നാഗേഷ്.ഇന്നലെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയ നാഗേഷിനെ ഒരു ദിവസത്തേക്ക് കോടതി വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു.കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് നാഗേഷിനെ കോടതിയില്‍ ഹാജരാക്കിയത്.

പാലാരവട്ടം മേല്‍പാലത്തിന്റെ തകര്‍ച്ചയ്ക്ക് രൂപകല്‍പനയിലെ പിഴവും കാരണമായിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.പാലത്തിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്പനി ഉടമ സുമിത് ഗോയലുമായി ചേര്‍ന്ന് ലാഭമുണ്ടാന്‍ നാഗേഷ് ശ്രമിച്ചു.ഇതിനനുസൃതമായ പ്ലാന്‍ നാഗേഷ് വരച്ചു നല്‍കിയെന്നും വിജിലന്‍സ് ഇന്നലെ കോടതിയില്‍ അറിയിച്ചിരുന്നു.പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, പാലം നിര്‍മാണ കരാര്‍ എടുത്ത സുമിത് ഗോയല്‍, എം ടി തങ്കച്ചന്‍, ബെന്നിപോള്‍ എന്നിവരെ 2019 ആഗസ്ത് 30 നും കേസിലെ അഞ്ചാം പ്രതിയായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ കഴിഞ്ഞ ദിവസവും 13ാം പ്രതിയായ നാഗേഷിനെ ഇന്നലെയുമാണ് വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്. ടി ഒ സൂരജ്, സുമിത് ഗോയല്‍, എം ടി തങ്കച്ചന്‍, ബെന്നിപോള്‍ എന്നിവര്‍ 67 ദിവസത്തെ ജെയില്‍ വാസത്തിനു ശേഷം 2019 നവംബറില്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയിരുന്നു.കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് ചികില്‍സയിലായതിനാല്‍ ആശുപത്രിയില്‍ റിമാന്റില്‍ തുടരുകയാണ്.

Tags:    

Similar News