പാലാരിവട്ടം പാലം അഴിമതിക്കേസ്: വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ഡിഎംഒയ്ക്ക് കോടതി നിര്‍ദേശം

എത്രയും വേഗം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും കോടതി നിര്‍ദേശം നല്‍കി. ഇബ്രാഹിംകുഞ്ഞ് ചികില്‍സയില്‍ ഇരിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ എത്തി ആരോഗ്യ സ്ഥിതി പരിശോധിക്കാനാണ് കോടതി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.പരിശോധന റിപോര്‍ട് 24 ന് കോടതിയില്‍ സമര്‍പ്പിക്കണം

Update: 2020-11-20 06:57 GMT

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ ആരോഗ്യ നില പരിശോധിക്കാന്‍ കോടതി ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കാണ് മുവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിയത്. എത്രയും വേഗം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും കോടതി നിര്‍ദേശം നല്‍കി.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഇബ്രാഹിംകുഞ്ഞിനെ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്തത്.തുടന്ന് ആശുപത്രിയില്‍ തന്നെ തുടരാന്‍ അനുവദിച്ചുകൊണ്ട് കോടതി ഇബ്രാഹിംകുഞ്ഞിനെ റിമാന്റു ചെയ്യുകയായിരുന്നു.ആശുപത്രിയില്‍ എത്തി ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിശോധിക്കാനാണ് കോടതി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഇബ്രാഹിംകുഞ്ഞിന്റെ മാനസിക,ശാരീരീക ആരോഗ്യ നില പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പരിശോധന റിപോര്‍ട് 24 ന് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ഇബ്രാഹിംകുഞ്ഞിനെ നാലു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് വിജിലന്‍സും ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇബ്രാഹിംകുഞ്ഞും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.എന്നാല്‍ ചികില്‍സയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ റിപോര്‍ട് കിട്ടാതെ കസ്റ്റഡി അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധന നടത്തി ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപോര്‍ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. ചൊവ്വാഴ്ച കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.

Tags:    

Similar News