'ഒമിക്രോണ്‍' ജാഗ്രത; കേരളത്തിലെ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കി

Update: 2021-11-28 11:26 GMT

കൊച്ചി: കൊവിഡ് വൈറസിന്റെ മാരകമായ പുതിയ വകഭേദം ഒമിക്രോണ്‍ വിദേശരാജ്യങ്ങളില്‍ വ്യാപകമായതോടെ വിദേശ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ബോട്‌സ്വാന, സൗത്ത് ആഫ്രിക്ക, ഹോങ്ങ്‌കോങ്, ബ്രസീല്‍, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാംബ്‌വെ, സിംഗപ്പൂര്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്കും ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ട് യാത്രാ ചരിത്രമുള്ളവര്‍ക്കുമാണ് പരിശോധന കര്‍ശനമാക്കിയത്.

ഇവിടങ്ങളില്‍നിന്നുമുള്ള യാത്രക്കാരുമായി സമ്പര്‍ക്കം വന്നവരിലും നിരീക്ഷണമുണ്ടാവും. ആദ്യഘട്ടം ഇവരില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തും. തുടര്‍ന്ന് ഇവര്‍ക്ക് ഏഴുദിവസത്തെ ക്വാറന്റീന്‍ നിര്‍ദേശിക്കും. എട്ടാം ദിവസം വീണ്ടും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തും. വീണ്ടും പോസിറ്റീവ് ആയാല്‍ ഏഴുദിവസം കൂടി ക്വാറന്റൈന്‍ തുടരേണ്ടിവരും. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും പരിശോധനകള്‍ക്കുള്ള സൗകര്യമേര്‍പ്പെടുത്തി.

ഡോ.ഹനീഷ് മീരാസയാണ് നോഡല്‍ ഓഫിസര്‍. എട്ടംഗ ആരോഗ്യപ്രവര്‍ത്തകരും സംഘത്തിലുണ്ട്. സിയാലുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ആര്‍ടിപിസിആര്‍ പോസിറ്റീവ് ആവുന്നവരുടെ സാംപിളുകള്‍ ഇന്ത്യന്‍ സാര്‍സ് കൊവിഡ് 2 ജീനോമിക് കണ്‍സോര്‍ഷ്യത്തിന് കീഴിലെ ജീനോം സീക്വന്‍സിങ് ലബോറട്ടറികളില്‍ വിദഗ്ധപരിശോധനയ്ക്കായി അയക്കും.

Tags:    

Similar News